കാക്കയ്‌ക്കെന്താ ഇവിടെ കാര്യം???
പിതൃപുണ്യം തേടി ലക്ഷോപലക്ഷം മലയാളികൾ നാളെ കർക്കിടക വാവ് ബലി അർപ്പിക്കും. ക്ഷേത്രങ്ങളിലും പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.തിരുവല്ലം പരശുരാമ ക്ഷേത്രം,ശംഖുമുഖം,വർക്കല പാപനാശം,ആലുവ ശിവരാത്രി മണപ്പുറം,വയനാട് തിരുനെല്ലി ക്ഷേത്രം,തിരുനാവായ തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.
പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതെന്തിനെന്നുളളത് എല്ലാവർക്കും അറിയാം. എന്നാൽ,ഈ ചടങ്ങുമായി ബന്ധപ്പെട്ട് അധികമാരും അറിയാത്ത ചിലതുണ്ട്. അതിലൊന്നാണ് ബലിതർപ്പണവും കാക്കയും തമ്മിലുള്ള ബന്ധം.
മരണാനന്തര ചടങ്ങിൽ കാക്കയ്ക്ക് പ്രാധാന്യം വന്നതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ബ്രഹ്മാവിൽ നിന്ന് വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോല്പ്പിക്കാനാവില്ലെന്ന് മനസ്സിലാക്കിയ യമൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപെട്ടു. അങ്ങനെ,തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമ്മത്തിൽ പ്രാധാന്യം ലഭിക്കട്ടെ എന്ന് യമധർമ്മൻ കാക്കയെ അനുഗ്രഹിച്ചു.അന്നുമുതലാണത്രെ ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരാവുമെന്ന് വിശ്വാസം വന്നത്. പിതൃക്കളെന്ന സങ്കല്പത്തിലാണ് കാക്കയ്ക്ക് ശ്രാദ്ധത്തിൽ പ്രസക്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here