നോട്ട് മാറാന്‍ ഇങ്ങനൊരു വിശദീകരണമോ?
പ്രൊഫ.ആർ രാം കുമാർ ബാങ്ക് അധികൃതർ നൽകിയ സ്ലിപ്പിൽ എഴുതിയ വരികളാണ് ഇന്ന് ചർച്ചയായിരിക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും മുംബൈ സ്‌കൂൾ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ പ്രൊഫസറും ഡീനുമായ ആർ രാം കുമാർ അസാധുവാക്കിയ നോട്ട് തിരിച്ച് നല്കുന്നതിന് കൊടുത്ത വിശദീകരണമാണ് ബാങ്ക് അധികൃതരെ കുഴക്കിയത്.
‘ഞാൻ എന്റെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകൾ വിശ്വസിച്ചിരുന്നു. എനിക്ക് 30122016 വരെ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ സമയമുണ്ട് എന്നാണ് അവർ പറഞ്ഞത്. എന്നാൽ അവർ അവരുടെ അഭിപ്രായം മാറ്റി’. എന്നായിരുന്ന രാം കുമാർ കാരണമായി ഇംഗ്‌ളീഷിൽ എഴുതി നൽകിയത്.
മറുപടി കണ്ട് കുഴങ്ങിയ കാഷ്യർ മാനേജറോട് കാര്യം പറഞ്ഞു. അദ്ദേഹത്തെ കണ്ട മാനേജർ മറ്റെന്തെങ്കിലും കാരണം എഴുതി നൽകണമെന്ന് ആവശ്യപെട്ടെങ്കിലും താൻ കള്ളം പറയില്ല എന്ന് രാം കുമാർ പറഞ്ഞു. മാത്രമല്ല തന്റെ വിശദീകരണം തിരുത്തി സർക്കാരിനെ ഉത്തരവാദിത്തതിൽ നിന്ന് ഒഴിവാക്കാൻ താൻ തയ്യാറല്ല എന്നും രാംകുമാർ പറഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ നോട്ടുകൾ ബാങ്കിൽ സ്വീകരിച്ചു. രാം കുമാർ തന്നെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുഭവം വിശദീകരിച്ചത്.
അസാധു നോട്ടുകൾ ബാങ്കിൽ നൽകുന്നതിന് ഏർപെടുത്തിയ പുതിയ നിയന്ത്രണം അനുസരിച്ച് നോട്ടുകൾ കൈമാറാൻ വൈകിയതിന് കാരണം എഴുതി നൽകണം. 5000 രൂപയിൽ കൂടുതലുള്ള പഴയ നോട്ടുകൾ ഒറ്റത്തവണയേ അക്കൌണ്ടിൽ ഇടാനാകൂ. ഇങ്ങനെ നിക്ഷേപിക്കുന്നവരെ ചുരുങ്ങിയത് രണ്ടു ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യംചെയ്യണം എന്നും കേന്ദ്രസർക്കാർ നിർദ്ദേശം വന്നിരുന്നു. നേരത്തെ ഡിസംബർ 30 വരെ നോട്ടുകൾ മാറി നൽകുമെന്നമുള്ള പ്രഖ്യാപനത്തിന്റെ കടകവിരുദ്ധമായാണ് പുതിയ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
Professor ramkuamar expalanation on bank slip demonetization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here