പാസ്പോര്‍ട്ട് എടുക്കാന്‍ ഇനി ജനനസര്‍ട്ടിഫിക്കറ്റും, വിവാഹസര്‍ട്ടിഫിക്കറ്റും വേണ്ട
പാസ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി കേന്ദ്രം പാസ്പോര്‍ട്ട് ചട്ടം പുതുക്കി.നിയമത്തില്‍ ഉണ്ടായിരുന്ന 15 അനുഛേദങ്ങള്‍ ഒമ്പത് ആക്കി ചുരുക്കിയിട്ടുണ്ട്. ഇതോടെ പാസ പോര്‍ട്ട് എടുക്കുന്ന കടമ്പകള്‍ ഇനി എളുപ്പമാണ്.
1989 ജനുവരി 26നു ശേഷം ജനിച്ചവര്‍ക്കും പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് പകരം സ്‌കൂള്‍ ടിസി, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍, ഇആധാര്‍,ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പബ്‌ളിക് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നെടുത്ത പോളിസി രേഖ എന്നീ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഒന്ന് ഹാജരാക്കിയാല്‍മതി.
പങ്കാളിയുടെ പേര് പാസ്പോര്‍ട്ടില്‍ ചേര്‍ക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന വ്യവസ്ഥയും റദ്ദാക്കി.ഒപ്പം പാസ്പോര്‍ട്ട് അപേക്ഷയില്‍ മാതാവിന്‍െറയും പിതാവിന്‍െറയും പേര് ചേര്‍ക്കണമെന്ന നിര്‍ബന്ധ വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. മാതാപിതാക്കളില്‍ ഒരാളുടെ പേരുമാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും.
നോട്ടറി, മജിസ്ട്രേറ്റ് എന്നിവര്‍ അറ്റസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥയ്ക്ക് പകരം രേഖകള്‍ അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മന്ത്രിതല ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പാസ്പോര്‍ട്ട് ചട്ടം ഉദാരമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here