Advertisement

സൈനികന്റെ മരണം ബാക്കിയാക്കുന്ന ചോദ്യങ്ങൾ

March 4, 2017
Google News 2 minutes Read

സൈനികരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യന്‍ കരസേനയ്ക്ക്.അഭിമാനകരമായ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള കരസേനയില്‍ നിന്ന് അടുത്തിടെ വരുന്ന ചില വാര്‍ത്തകള്‍ അശങ്കാജനകമാണ്. അതിര്‍ത്തിയില്‍ കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുമ്പോഴും മെച്ചപ്പെട്ട ഭക്ഷണമോ നല്ല വെള്ളമോ കിട്ടുന്നില്ല എന്ന് ഒരു ബിഎസ്എഫ് ജവാന്‍ തുറന്നു പറഞ്ഞതും ഈയിടെയാണ്.അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നുണ്ട് എന്നാണ്  പൊതുവേയുള്ള ധാരണ. അത് തെറ്റാണെന്നാണ് ഈ തുറന്നുപറച്ചില്‍ തെളിയിച്ചത്.

nasik armyമേലുദ്യോഗസ്ഥന്റെ വീട്ടുജോലി വരെ ചെയ്യേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച മലയാളി ജവാന്‍ റോയ് മാത്യുവിന്റെ മരണ വാര്‍ത്തയാണ് പുതിയ വിവാദം. തുറന്നു പറച്ചിലിന്റെ പേരില്‍ റോയ് മാത്യുവിനെ പീഡിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ആരോപണം തള്ളിയ സൈന്യമാകട്ടെ റോയ് മാത്യു ആത്മഹത്യ ചെയ്തു എന്നാണ് വിശദീകരിക്കുന്നത്.

 
 

മഹാരാഷ്ട്രയിലെ നാസിക്കില്‍ ജോലി നോക്കുന്ന സൈനികനായ റോയ് മാത്യുവാണ് പുറത്ത് വെച്ച് ഒരു വെബ്‌പോര്‍ട്ടല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍പ്പെട്ടത്.
വാര്‍ത്ത വന്നതോടെ റോയ് മാത്യു വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയും ജോലി പോയേക്കും എന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭാഷണത്തിനിടെ ഫോണ്‍ കട്ടായി എന്നും പിന്നീട് വിവരം ഒന്നുമില്ലായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അതിന് ശേഷമാണ് റോയ് മാത്യുവിന്റെ മരണവാര്‍ത്ത എത്തുന്നത്. സൈനിക ക്യാംപിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നും ദിവസങ്ങളായി ലീവില്‍ പ്രവേശിക്കാതെ സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു എന്നുമാണ് സൈന്യം പറയുന്നത്.

Soldier-from-Kollam-found-dead-family-seeks-probeറോയ് മാത്യുവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതെന്ന് സംശയിക്കപ്പെടുന്ന പാടുകള്‍ ഉണ്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. റീപോസ്റ്റ്‌മോര്‍ട്ടം വേണമെന്ന ആവശ്യം ബന്ധുക്കള്‍ മുന്നോട്ടു വച്ചു. അതിനിടെ,ജവാന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ ദേശീയപതാക പുതപ്പിച്ചത് വൈകിയാണെന്നും  ആരോപണം ഉയര്‍ന്നു. റീപോസ്റ്റ്‌മോര്‍ട്ടം എന്ന ആവശ്യം ആദ്യം തള്ളിയ സൈന്യം പിന്നീട് കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് സമ്മതിച്ചത്. സൈന്യം തന്നെ ജവാന്റെ മൃതദേഹത്തെ അനാഥമാക്കി ഒരു മണിക്കൂറോളം എന്നും ബന്ധുക്കള്‍ പറയുന്നു.

ബന്ധുക്കളുടെ ആരോപണത്തില്‍ വസ്തുതകള്‍ പുറത്തു വരേണ്ടതുണ്ട്. അതിനുമപ്പുറം ചില ചോദ്യങ്ങളുണ്ട്. മേലുദ്യോഗസ്ഥരുടെ വീട്ടുജോലി ഉള്‍പ്പെടെ ചെയ്യേണ്ടി വരുന്ന സാഹചര്യം  തുടരേണ്ടതുണ്ടോ ,സൈനികരുടെ ഇത്തരം പരാതികള്‍ പരിശോധിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കുറേക്കാലമായി ഉയരുന്നുണ്ട്. രാജ്യത്തെ സേവിക്കുമ്പോള്‍ മേലുദ്യോഗസ്ഥരുടെ അടുക്കളപ്പണി ചെയ്യേണ്ടി വരുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കപ്പെടേണ്ടതല്ലേ. സൈനികരുടെ ആത്മവിശ്വാസം കുറയ്ക്കുന്നതാണ് ഇത്തരം അടിമപ്പണികള്‍ എങ്കില്‍ അവിടെയും തിരുത്ത് വേണ്ടേ.

nasik army menരാജ്യത്തിന്റെ സ്വത്താണ് സൈനികര്‍. അവരെ തളര്‍ത്തിക്കൂടാ. രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങളാണ് സൂക്ഷിക്കപ്പെടേണ്ടത്. സൈനികരുടെ ജീവിതവും ജീവിതമേഖലയും സുതാര്യമാക്കപ്പെടേണ്ടതാണ്. അടച്ചുറപ്പോടെ സംരക്ഷിക്കപ്പെടുമ്പോള്‍ സൈനികര്‍ ഉന്നയിക്കുന്ന ഇത്തരം പരാതികള്‍ക്കു കൂടി പരിഹാരം കാണേണ്ടിയിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here