കൃഷ്ണനുണ്ണിയ്ക്ക് നീതി വേണം; പ്രതിഷേധം ശക്തമാകുന്നു
ദുരൂഹ സാഹചര്യത്തിൽ തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൃഷ്ണനുണ്ണി(19)യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത്. വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ ട്രാവൽ & ടൂറിസം ഒന്നാം വർഷ വിദ്യാർത്ഥിയായ കൃഷ്ണനുണ്ണിയെ മാർച്ച് 30നാണ് തിരുവനന്തപുരം കൊച്ചുവേളി റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വട്ടിയൂർകാവ് തിട്ടമംഗലം പുല്ലുവിളാകം സ്വപ്‌നസൗധത്തിൽ പ്രതാപൻ-ലത ദമ്പതികളുടെ മകനാണ് കൃഷ്ണനുണ്ണി.
തന്റെ സഹപാഠിയായ പെൺകുട്ടിയ്‌ക്കൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന കൃഷ്ണനുണ്ണിയെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ചുവെന്ന് കൃഷ്ണനുണ്ണിയുടെ സുഹൃത്തുക്കൾ പറയുന്നു. പോലീസും അപ്പോൾ സ്ഥലത്തെത്തിയിരുന്നു. അന്ന് രാത്രി ഏറെ വൈകീട്ടും കൃഷ്ണനുണ്ണി വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ബന്ധുക്കൾ മരണ വിവരമറിഞ്ഞത്.
കൊച്ചുവേണി കളിമൺ ഫാക്ടറിയ്ക്കടുത്താണ് കൃഷ്ണനുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഉടനീളം മുറിവുകൾ ഉണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. തുടർന്ന് ഇവർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
കൃഷ്ണനുണ്ണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് പ്രതിഷേധം ആരംഭിച്ചു. #JusticeForKrishnanunni എന്ന പേരിലാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
justice for krishnanunni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here