മെട്രോ ഗ്ലാമറിൽ കൊച്ചി
മലയാളികളുടെ പ്രത്യേകിച്ച് കൊച്ചിക്കാരുടെ അഭിമാനമായ കൊച്ചി മെട്രോ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇന്ന് രാവിലെ 11 ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മേഡി രാജ്യത്തിന് സമർപ്പിക്കും.
രാവിലെ 10.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യോമസേനയുടെ പ്രത്യേക വിമാനത്താവളത്തിൽ നാവിക വിമാനത്താവളത്തിലെത്തും. തുടർന്ന് റോഡ് മാർഗ്ഗം മെട്രോ ഉദ്ഘാടന വേദിയായ കലൂർ സ്റ്റേഡിയത്തിലേക്കെത്തും. 10.35 ന് പാലാരിവട്ടം സ്റ്റേഷനിൽനിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയിൽ യാത്ര ചെയ്യും. പാലാരിവട്ടം സ്റ്റേഷനിൽ നാട മുറിച്ചാണ് പ്രധാനമന്ത്രി മെട്രോയിലേക്ക് കയറുക. 11ന് കലൂർ സ്റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമർപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി. സദാശിവം, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവർ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വൻ സുരക്ഷയാണ് കൊച്ചിയിലൊരുക്കിയിരിക്കുന്നത്. പ്രത്യേക സുരക്ഷാ വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് സംസ്ഥാന പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here