നടൻ നിങ്ങളല്ല ദിലീപ്; അത് പോലീസ് ആയിരുന്നു
അരവിന്ദ് വി
യഥാർത്ഥ സിനിമയെ വെല്ലുന്ന അഭിനയം കാഴ്ച വച്ച് സിനിമയിലെ വമ്പൻ നടനെ വീഴ്ത്തിയതിലൂടെ പോലീസിന്റെ ഇതുവരെ കേട്ടിട്ടില്ലാത്ത അന്വേഷണ വഴികളാണ് പൊതുജനത്തിന് മനസിലായത്. സാധാരണ പോലീസ് അന്വേഷണം ഇതിലും വിചിത്രവും രസകരവുമാണെങ്കിലും കുടുങ്ങിയത് സിനിമാ നടനായതോടെ കേസിലെ പോലീസിന്റെ അന്വേഷണം മാധ്യമങ്ങൾക്കും പൊതുജനത്തിനും പറഞ്ഞും പാടിയും നടക്കാനുള്ള ഒന്നായി മാറുകയാണ്.
ആക്ഷൻ / സീൻ 1 കോടതിയിലെ ബലപ്രയോഗം
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൾസർ സുനിയെ കോടതി മുറിയിൽ നിന്നും ബലമായി പിടിച്ചിറക്കിയത് മുതലാണ് പോലീസിന്റെ പ്രവർത്തികളും ഈ കേസിലെ താല്പര്യങ്ങളും ഇഴ കീറി പഠിക്കാൻ മാധ്യമങ്ങളും പൊതുജനവും മത്സരിച്ചത്. കോടതിയിൽ കീഴടങ്ങാൻ എത്തിയ പൾസർ സുനിയെ ഇടവേളയിൽ കോടതിമുറിക്കുള്ളിൽ നിന്നും പിടിച്ചിറക്കി ജീപ്പിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടുപോയത് കേസിൽ സുനിയ്ക്കൊരു ആളൂരിന്റെയും ടൂഷൻ കിട്ടാതിരിക്കാൻ തന്നെയാണ്. മാത്രമല്ല നിർണായകമായ ആ ദൃശ്യങ്ങൾ പൊലീസിന് അന്ന് തന്നെ വേണമായിരുന്നു. പോലീസിന്റെ അന്നത്തെ അഭിനയത്തിന് ഇന്നിപ്പോൾ ഈ അവസരത്തിൽ ഒരു പുരസ്‌കാരം നൽകാമെന്ന് അന്ന് വിമർശിച്ചവർ പോലും കരുതും.
ആക്ഷൻ / സീൻ 2 ഓടയിലെ മെമ്മറികാർഡ് പരതൽ
പോലീസ് നടത്തിയ ഓസ്കാർ പ്രകടനം ആയിരുന്നു ഓടയിലെ മെമ്മറികാർഡ് തിരയൽ. സംഭവം നടന്ന ദിവസം പൾസർ സുനി തന്റെ ക്രൂര പ്രവർത്തികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡ് കേസിന്റെ ഏറ്റവും നിർണായകമായ തെളിവായിരുന്നു. അത് ഓടയിൽ വലിച്ചെറിഞ്ഞെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ മെമ്മറി കാർഡ് തെരയുന്നതെന്ന് രാത്രി മുതൽ പുലർച്ചെ വരെ നീണ്ട തെരച്ചിലിനിടെ പോലീസ് പറഞ്ഞിരുന്നു. പിന്നീട് പല ദിവസവും പോലീസ് ഈ നാടകം തുടർന്നു. അപ്പോഴെല്ലാം 49 മിനിറ്റ് നീണ്ട ആ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അങ്കമാലി കോടതിയിൽ അഭിഭാഷകൻ എത്തിച്ച ദൃശ്യങ്ങൾ കോടതി അന്വേഷണത്തിനായി പൊലീസിന് രഹസ്യമായി കൈമാറിയിരുന്നു. അതെ സമയം മാർച്ചു മാസത്തിൽ കിട്ടിയ കാർഡ് പോലീസ് തപ്പുന്നെ ഉള്ളൂ എന്ന വാർത്തകളും ധാരണയും നാട്ടിൽ പരന്നൊഴുകി. കാവ്യാമാധവന്റെ കടയും അമ്മയും ഒക്കെ കാർഡ് കയ്യിലുള്ളവരായി പൊതുജനം ധരിച്ചു. അഥവാ പോലീസ് അങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചു.
ആക്ഷൻ / സീൻ 3 ജിൻസൺ എന്ന ‘നടന്റെ’ മാരക മാസ്സ് എൻട്രി
കാൾ ഷീറ്റോ ലോബിയുടെ ഇടപെടലോ അഡ്വാൻസോ ചെക്കോ ഇല്ലാതെ ഒരു ‘നടനെ’ കേരളാ പോലീസ് ഈ കേസന്വേഷണത്തിലേക്ക് കടത്തിവിട്ടു. അത് ജിൻസൺ എന്ന കുറ്റവാളി ആയിരുന്നു. സത്യത്തിൽ അയാൾ കുറ്റവാളി ആണോ എന്ന് പൊലീസിന് മാത്രം അറിയുന്ന കാര്യവുമാണ്. കേസിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ആക്രമിക്കപ്പെട്ട നടിയുമായി പൾസർ സുനിക്ക് മുൻവൈരാഗ്യമോ ലൈംഗിക തൃഷ്ണയോ ഇല്ല എന്ന് പൊലീസിന് വ്യക്തമായി. അതോടെ ഇത് ഒരു ക്വട്ടേഷൻ ആണെന്ന് പോലീസ് ഉറപ്പിച്ചു. മാത്രമല്ല മെമ്മറി കാർഡിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ കൊട്ടേഷൻ സാധ്യതയിലേക്കുള്ള സൂചനകളും ലഭിച്ചു. ഇക്കാര്യം പഠിച്ച ക്രിമിനലായ പൾസർ സുനിൽ നിന്നും അത്ര എളുപ്പം ലഭിക്കില്ല എന്നുറപ്പിച്ചു പോലീസ് നടത്തിയ അടുത്ത ചുവടായിരുന്നു ജിൻസൺ. ജിൻസൺ സുനിയുടെ സഹതടവുകാരനായി. സുനിയുടെ നീക്കങ്ങൾ, സുനിയുടെ വർത്തമാനം ഒക്കെ ജിൻസൺ ഒപ്പിയെടുത്തു.
ജിൻസൺ ആണ് സുനി ജയിലിൽ നടത്തിയ ഫോൺ വിളികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്. സുനിയുടെ മറ്റു ചില വെളിപ്പെടുത്തലുകളും ജിൻസൺ യഥാസമയം പൊലീസിന് കൈമാറി.
ആക്ഷൻ / സീൻ 4 മാരത്തോൺ ചോദ്യം ചെയ്യൽ
ദിലീപിനെയും നാദിർഷയെയും ഏകദേശം തകർത്തു കളഞ്ഞ ചോദ്യം ചെയ്യലായിരുന്നു ആലുവയിൽ 13 മണിക്കൂർ നടന്നത്. ഒരു ഘട്ടത്തിൽ ആത്മവിശ്വാസം പുലർത്തിയ ദിലീപ് ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. അപ്പോഴും പിടിക്കപ്പെടുന്നതിന് തൊട്ടു മുൻപ് വച്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ വഴിതിരിച്ചിരുന്നു. ഓരോ ഘട്ടത്തിലും താൻ രക്ഷപ്പെടുകയാണെന്ന് ദിലീപ് വിശ്വസിച്ചു. അഥവാ പോലീസ് വിശ്വസിപ്പിച്ചു. പുറത്തിറങ്ങുന്ന ദിലീപ് പിന്നീട് ചെയ്യുന്ന പ്രവർത്തികളായിരുന്നു പോലീസിന്റെ ലക്‌ഷ്യം എന്ന കാര്യം ദിലീപിന് മാത്രം മനസിലായില്ല. മാനസികമായി തളർത്തി ഭയപ്പെടുത്തി പാതിരാത്രിയിൽ പുറത്തു വിട്ട ദിലീപിന് പിന്നാലെ പോലീസ് ഉണ്ടായിരുന്നു. അതെ സമയം നാദിര്ഷായിൽ നിന്നും ആവശ്യത്തിലധികം വിവരങ്ങൾ ലഭിക്കുകയും ചെയ്തു. ഒടുവിൽ ഇരുവരെയും മാധ്യമങ്ങൾക്ക് മുന്നിലേക്ക് ഇറക്കി വിട്ടു. മാധ്യമങ്ങൾക്ക് മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നതിന് മുൻപ് അഞ്ചു മിനിറ്റ് ദിലീപ് അകത്തു തന്നെ തുടർന്നു. പോലീസിനെ അതിശയിപ്പിച്ച ദിലീപ് ആ അഞ്ച് മിനിറ്റ് കൊണ്ട് ഒരു സീനിനു തയ്യാറെടുക്കുന്ന നടാനായി മാറി. ഒന്നും സംഭവിക്കാത്ത മട്ടിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തി തന്റെ ക്ഷീണം അറിയിച്ചു ബോധ്യപ്പെടുത്തി മുങ്ങി.
പുറത്തിറങ്ങിയ ദിലീപ് ബന്ധപ്പെട്ട ചില വ്യക്തികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കേസിനു മറ്റൊരു ദിശ നൽകി. നിർണായകമായ രണ്ടു അറസ്റ്റ് കൂടി ആയതോടെ പൊലീസിന് ദിലീപിലേക്കുള്ള ദൂരം കുറഞ്ഞു.
നല്ല നടൻ നിങ്ങളല്ല ദിലീപ്; അത് കേരളാ പോലീസ് ആണെന്ന് താങ്കളും ഇനിയുള്ള നടന്മാരും അറിഞ്ഞു വയ്ക്കുന്നത് നല്ലതായിരിക്കും. നിങ്ങൾ തന്നെ പാടിയതായി അഭിനയിച്ച വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ ”പോലീസ്സാണ് താരം ; സൂപ്പർ താരം …” എന്ന് തുടങ്ങുന്ന വരികൾ നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ തയ്യാറാക്കി വച്ചതാണോ എന്ന് തോന്നിപ്പോകുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here