ചെറിയ പപ്പടം, വലിയ പപ്പടം, മുളക് പപ്പടം, ഓണപപ്പടം പൊടി പൊടി
പപ്പടമില്ലാതെ ഓണസദ്യ ചിന്തിക്കാനാകുമോ.. പായസം ഇലയിലൊഴിച്ച് പപ്പടവും പൊടിച്ചുചേർത്ത് ഒടുവിലൊരു പിടി പിടിയ്ക്കാതെ എങ്ങനെയാണ് ഓണസദ്യ പൂർണ്ണമാകുക. ഓണം വിപണി കീഴടക്കാൻ എന്നേ പപ്പടവുമെത്തി. ഫാക്ടറികളിൽ ഉണ്ടാക്കുന്ന പപ്പടത്തേക്കാൾ പ്രിയം നാടൻ പപ്പടത്തോടാണ്. തലമുറകളായി പപ്പട നിർമാണം നടത്തി വരുന്ന നിരവധി കുടുംബങ്ങളുണ്ട് ഇന്നും കേരളത്തിൽ.
ഓണപപ്പടം ഉണ്ടാക്കുന്നത് ഇങ്ങനെ
ഉഴുന്നുമാവും കറാച്ചി കാരവും ഉപ്പും ചേർത്താണ് പപ്പട നിർമ്മാണം. ആദ്യം ഇവ ചേർത്ത് മാവ് കുഴച്ചെടുക്കും. കുഴച്ചമാവ് ചെറിയ ഉരുളകളാക്കി, അരിമാവ് ചേർത്ത് ചപ്പാത്തിയ്‌ക്കെന്നുപോലെ പരത്തിയെടുക്കും. പരത്തിയെടുത്തത് വെയിലത്ത് വച്ച് നന്നായി ഉണക്കിയെടുക്കുന്നതോടെ പപ്പടം തയ്യാർ.
ചെറിയ പപ്പടം, വലിയ പപ്പടം, ഗുരുവായൂർ പപ്പടം, മുളക് പപ്പടം, ആനയടി പപ്പടം, കുരുമുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം തുടങ്ങി വിവിധ തരം പപ്പടങ്ങൾ വിപണി കീഴടക്കി കഴിഞ്ഞു.
കാലാവസ്ഥയിലെ മാറ്റവും ഉഴുന്നുമാവിന്റെ വില കുതിച്ചുയർന്നതും പപ്പടത്തിന്റെ വിലയിലും ബാധിച്ചിട്ടുണ്ട്. പപ്പടമുണങ്ങാൻ നല്ല വെയിൽ വേണം. നിലവിലെ ഇടയ്ക്കിടയ്ക്കുള്ള മഴ, പപ്പടം ഉണങ്ങുന്നതിനെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിന് 150 രൂപയുണ്ടായിരുന്ന പപ്പടത്തിന് ഇപ്പോൾ 200 രൂപവരയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here