മനുഷ്യനെ സ്‌നേഹിക്കേണ്ടത് നെറ്റിയിലെ ചന്ദനക്കുറിയോ, നിസ്‌കാര തഴമ്പോ നോക്കിയല്ല; ടെഡ് ടോക്കിൽ മേജർ രവി
മലയാളികളുടെ യശസ്സുയർത്തി ലോകപ്രശസ്ഥ ഷോയായ ടെഡ് ടോക്കിൽ എത്തിയിരിക്കുകയാണ് മേജർ രവി. പട്ടാളക്കാരനിൽ നിന്നും പിന്നീട് സിനിമ രംഗത്തേക്ക് ചുവടുവെച്ച മേജർക്ക് ഷോയിൽ സംസാരിക്കാൻ കോടുത്ത വിഷയം ദേശസ്‌നേഹമായിരുന്നു.
എന്തുകൊണ്ട് മേജർ രവി പട്ടാളത്തിൽ ചേർന്നു എന്നതിനുള്ള കാരണം തുറന്നുപറഞ്ഞുകൊണ്ടാണ് ടെഡ് ടോക്കിൽ മേജർ സംസാരിച്ചുതുടങ്ങിയത്.
താൻ ഒരു പട്ടാളക്കാരനായതിന് പിന്നിൽ മൂന്ന് കാരണങ്ങളാണ് ഉള്ളത്. ദേശസ്‌നേഹം കൊടുമ്പിരികൊണ്ടതുകൊണ്ടല്ല മറിച്ച് തന്റെ കൊച്ചച്ഛന്മാരും, അമ്മാവന്മാരുമെല്ലാം ആർമി കാന്റീനിൽ നിന്നും കൊണ്ടുവരുന്ന ചോക്ലേറ്റുകളും, ബിസ്‌കറ്റുമാണ് പട്ടാളത്തിൽ ചേരാൻ മേജറിനെ പ്രേരിപ്പിച്ച ആദ്യത്തെ ഘടകം. ഒപ്പം ഇവരുടെയെല്ലാം കീശയിൽ എപ്പോഴും പണവും കണ്ടിട്ടുണ്ട്. ഇതും താൻ പട്ടാളത്തിൽ ചേരാൻ ഒരു കാരണമാണ്.
എന്നാൽ മൂന്നാമത്തെ കാരണമാണ് ടെഡ് ടോക്ക് വേദിയെ ചിരിയിലാഴ്ത്തിയത്…മേജറിന്റെ ബാല്യകാലത്തെ പ്രണയം.. മേജർ ഒമ്പതിൽ പഠിക്കുമ്പോൾ ആ പെൺകുട്ടി എട്ടാം ക്ലാസിലായിരുന്നു. ആ പെൺകുട്ടിക്കൊപ്പം പഠിക്കാൻ വേണ്ടി താൻ മനപ്പൂർവ്വം ഒമ്പതാം ക്ലാസിൽ തോറ്റിരുന്നിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. ഒമ്പതാം ക്ലാസിൽ അവർ ഇരുവരും ഒരു ക്ലാസിൽ പഠിച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. അന്നത്തെ കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം സംസാരിച്ചിരുന്നില്ല. ആ പരീക്ഷയ്ക്ക് മേജർ രവി വീണ്ടും തോൽക്കുകയും, പെൺകുട്ടി പത്തിലേക്ക് പാസ് ആവുകയും ചെയ്തു.
വീണ്ടും പരീക്ഷയ്ക്ക് തോറ്റെന്നറിഞ്ഞാൽ അച്ഛനിൽ നിന്നും കിട്ടുന്ന അടിയോർത്തപ്പോൾ ഭയന്നു പോയ മേജർ ബോംബെയിലേക്ക് നാടുവിടുകയായിരുന്നു. അവിടെ ചെന്ന് ബന്ധുക്കൾ സഹായിക്കുമെന്ന് കരുതിയെങഅകിലും അവരെല്ലാം തനിക്കുനേരെ മുഖം തിരിക്കുകയായിരുന്നു. പിന്നീടുള്ള ദിനങ്ങൾ റെയിൽവേ സ്റ്റേഷനിൽ താമസിച്ചു. പൈപ് വെള്ളവും, പഴവും കഴിച്ചാണ് മേജർ വിശപ്പടക്കിയിരുന്നത്.
പിന്നീട് അകന്ന ബന്ധുവിനെ തേടിപ്പിടിച്ച മേജർ രവി ബന്ധു നടത്തിയിരുന്ന ഹോട്ടലിലെ വെയ്റ്ററായി ഒരു മാസക്കാലം ജോലി ചെയ്തു. അപ്പോഴാണ് മേജറിന് തന്റെ കൊച്ചച്ഛനിൽ നിന്നും ആർമിയിലേക്ക് വരാൻ പറഞ്ഞ് ഫോൺ വരുന്നത്. വെറും 37.5 കിലോഗ്രാം ഭാരം മാത്രമുണ്ടായിരുന്ന മേജർ ഒരു വർഷം കൊണ്ട് തന്റെ ഭാരം വർധിപ്പിച്ച് 52 കിലോയിൽ എത്തിക്കുകയും, ആർമിയിൽ ജോലിക്ക് കയറുകയും ചെയ്തു.
എന്നാൽ ആർമിയിൽ എത്തിയ ശേഷമാണ് തനിക്ക് ജീവിതത്തിൽ ലക്ഷ്യബോധമുണ്ടാകുന്നത്. പഠിക്കണമെന്നും ഒരു ഓഫീസാറകണമെന്നുമെല്ലാം മേജർ തീരുമാനിക്കുന്നത് അപ്പോഴാണ്.
കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാൻ പറ്റാത്തതിലെല്ലാം ആദ്യം അമർഷവും സങ്കടവും തോന്നിയ മേജറിന് പിന്നീട് ആർമിയായി ജീവിതം. ഒരിക്കൽ മേജർ അമ്മയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞു, ‘എനിക്ക് ഓണത്തിന് നാട്ടിൽ വരാൻ പറ്റില്ല..ഇവിടെയുള്ളവരെല്ലാം മലയാളികളാണ്..അവരെല്ലാം ഓണത്തിന് നാട്ടിൽ വന്നാൽ ഇവിടുത്തെ അവസ്ഥ എന്താകും ?’ അന്നാണ് തന്റെ മുൻഗണന കുടുംബത്തിൽ നിന്നും രാജ്യത്തിനായെന്ന് താൻ മനസ്സിലാക്കുന്നതെന്നും മേജർ പറഞ്ഞു. അതാണ് ദേശസ്‌നേഹമെന്നും മേജർ പറഞ്ഞു.
ആർമിയിൽ എല്ലാ മതങ്ങളും ഒരുമിച്ചാണ് പ്രാർത്ഥിക്കുന്നതും, നെറ്റിയിലെ നിസ്‌കാര തഴമ്പോ, ചന്ദനക്കുറിയോ നോക്കിയല്ല മനുഷ്യ സ്‌നേഹിക്കേണ്ടതെന്നും, അതാണ് ദേശസ്‌നേഹമെന്നും മേജർ ടെഡ് ടോക്കിൽ പറഞ്ഞു.
ടെഡ് ടോക്കിൽ മേജർ രവി; വീഡിയോ :
1984ൽ ആരംഭിച്ച ടോക്ക് ഷോയാണ് ടെഡ് ടോക്ക്. ടെക്‌നോളജി, എന്റർടൈൻമെന്റ്, ഡിസൈൻ എന്നതിന്റെ ചുരുക്ക രൂപമാണ് ടെഡ്. പ്രശസ്തരായ വ്യക്തികളെ ഇങ്ങനെ കുറച്ചുസമയം സംസാരിക്കാനായി ജനങ്ങളുടെ ഇടയിലേക്ക് ഇറക്കി നിർത്തുക എന്നതാണ് ടെഡ് ടോക്കിന്റെ ഉദ്ദേശം.
major ravi in ted talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here