കൊച്ചി കപ്പല്‍ ശാലാ അപകടം; വാതക ചോര്‍ച്ചയാണ് കാരണമെന്ന് എംഡി
കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം വാതക ചോർച്ചയാണെന്ന് കപ്പൽശാല എംഡി മധു എസ്. നായർ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെയോടെ ഉണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്.
ഈ കപ്പൽ 30 വർഷമായി കൊച്ചിയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എല്ലാ മുൻകരുതലുകളും എടുത്ത ശേഷമാണ് ഇന്നും ജീവനക്കാർ ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ പൂർണമായും കപ്പൽശാല വഹിക്കുമെന്നും എംഡി അറിയിച്ചു. അപകടമുണ്ടായ വിവരം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. അപകട മേഖല സന്ദർശിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച പ്രതിനിധി കപ്പൽശാലയിൽ എത്തുമെന്നും എംഡി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here