വീണ്ടും സെഞ്ചുറി നേടി കോഹ്‌ലി; സെഞ്ചൂറിയനിലും ഇന്ത്യന്‍ തേരോട്ടം
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. പരമ്പര 5-1 ന് ഇന്ത്യ സ്വന്തമാക്കി. ടെസ്റ്റ് പരമ്പര നഷ്ടത്തിന് ഏകദിനത്തിലൂടെ ഇന്ത്യ പകരം വീട്ടി. ഇന്നലെ സെഞ്ചൂറിയനില്‍ നടന്ന അവസാന ഏകദിനത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 205 റണ്‍സിന്റെ താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. വെറും 32.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യന്‍ ടീം ഏറ്റവും അനായാസമായി വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ അതിവേഗ ഇന്നിംഗ്‌സാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണ്‍. ഒരറ്റത്ത് നായകന്‍ കളംമറന്ന് ബാറ്റിംഗ് ആസ്വദിച്ചപ്പോള്‍ മറ്റാര്‍ക്കും കാര്യമായൊന്നും ടീമിന്റെ വിജയത്തിനായി സമ്മാനിക്കേണ്ടി വന്നില്ല. കോഹ്‌ലി 96 പന്തുകള്‍ നേരിട്ട് 129 റണ്‍സ് നേടി പുറത്താകാതെ നിന്നു. 19 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിംഗ്‌സ്. സെഞ്ചൂറിയനിലെ സെഞ്ചുറി കോഹ്‌ലിയെ കളിയിലെ താരവും പരമ്പരയിലുടനീളം നടത്തിയ അത്യുജ്ജ്വല പ്രകടനം പരമ്പരയിലെ താരവുമാക്കി. 34 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിന് മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (18), രോഹിത് ശര്‍മ്മ (15) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സൗത്താഫ്രിക്കയില്‍ ഇന്ത്യ ആദ്യമായാണ് ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
നേരത്തേ, ടോസ് ലഭിച്ച ഇന്ത്യ സൗത്താഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ശാര്‍ദുല്‍ താക്കൂറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് സൗത്താഫ്രിക്കയുടെ ഇന്നിംഗ്‌സ് 204 ല്‍ ഒതുക്കിയത്. 54 റണ്‍സ് നേടിയ ഖായ സോണ്ടോ മാത്രമാണ് സൗത്താഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here