ഇറാഖില്‍ നിന്ന് രക്ഷിച്ച നഴ്സുമാര്‍ ക്രിസ്ത്യാനികളെന്ന് മോദി; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി
മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ ‘ക്രിസ്ത്യാനി’ പ്രയോഗം വിവാദമാകുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള മേഘാലയയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മോദി നടത്തിയ പ്രസ്താവന ഏറെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇറാഖില്‍ ആഭ്യന്തര യുദ്ധം നടന്ന സമയത്ത് ഐഎഎസ് ഭീകരര്‍ ബന്ധികളാക്കിയ 46 മലയാളി നഴ്സുമാരെ കേന്ദ്ര സര്‍ക്കാരും കേരളം ഭരിച്ചിരുന്ന യു.ഡി.എഫ്. സര്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. സര്‍ക്കാര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ച നഴ്സുമാര്‍ ക്രിസ്ത്യാനികളായിരുന്നുവെന്നും ക്രിസ്ത്യാനികളോട് കേന്ദ്ര സര്‍ക്കാരിന് പ്രതിപത്തിയുള്ളതിന്റെ തെളിവാണിതെന്നും മോദി മേഘാലയയില്‍ പ്രസംഗിച്ചിരുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ നേടിയെടുക്കാന്‍ പ്രീണനം നടത്തുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ആരോപിച്ച് നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യക്കാർ എന്ന ഒറ്റ വികാരത്തിന്റെ പുറത്താണ് നഴ്സുമാരെ രക്ഷിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിച്ചതെന്നും ഇതിനെ മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾക്കുവേണ്ടി നിസാരവൽക്കരിച്ചത് അപമാനകരമാണെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ കുറ്റപ്പെടുത്തി. അന്ന് അവരെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് ആ നഴ്സുമാരാരും ക്രിസ്ത്യാനികളായതു കൊണ്ടായിരുന്നില്ല, മറിച്ച് ഇന്ത്യക്കാർ എന്ന ഒറ്റ വികാരമായിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ഇതിൽ നിന്നും വിഭിന്നമായ ഒരു അഭിപ്രായമുണ്ടാകില്ല. ഇതിനെയാണ് മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾക്ക് വേണ്ടി നിസാരവൽക്കരിച്ചതും, അപമാനിച്ചതും- ഉമ്മൻ ചാണ്ടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here