Advertisement

ചാലക്കുടിക്കാരന്‍ ചങ്ങാതി മറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം

March 6, 2018
Google News 0 minutes Read

മരണത്തിന്റെ ഇരുളിലേക്കല്ല, നിഗൂഢതയിലേക്കാണ് ചാലക്കുടിയുടെ മുത്ത് കലാഭവന്‍ മണി 2016 മാര്‍ച്ച് ആറിന് ഇറങ്ങിപ്പോയത്. അതെ വര്‍ഷങ്ങള്‍ എത്രവേഗമാണ് കടന്നപോകുന്നത്? ആമുഖമില്ലാതെ മരണം വന്ന് മലയാളികളുടെ ചാലക്കുടിക്കാരനെ കൂടെപോയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം.

വെള്ളിത്തിരയിലും ജീവിതത്തിലും ഈ താരം നമ്മെ ഒരുപോലെ ചിരിപ്പിച്ചു.. കരയിച്ചു. സിനിമയിലെ അപ്രതീക്ഷിത ക്ലൈമാക്സ് പോലെ ട്വിസ്റ്റ് പോലെയായിരുന്നു കലാഭവന്‍ മണി എന്ന താരത്തിന്റെ ജീവിതവും മരണവം. ഇല്ലായ്മയുടെ ചുറ്റുപാടില്‍ നിന്ന് സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ താരമായി വീണ്ടും പ്രശസ്തിയില്‍ നിന്ന് അകന്ന് മിന്നലുപോലെ ‍മരണത്തെ പുണര്‍ന്ന താരം. ഒരു സിനിമാ കഥയെ അനുസ്മരിപ്പിക്കും മണിയുടെ ജീവിതം. ജീവിതമായാലും സിനിമയായാലും സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മണിക്കിലുക്കം മണിപോലും അറിയാതെ ബാക്കി വച്ചിരിക്കും.

Kalabhavan-mani

അതാണല്ലോ മരണം വന്നുവിളിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും  നിരവധി ഓട്ടോ സ്റ്റാന്റുകളിലും കവലകളിലും ഇന്നും മണിയുടെ ഫ്ളക്സ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത്.    സ്നേഹത്തിലും ആരാധനയിലും ഒരു കുറവും ഇന്നും വരുത്തിയിട്ടില്ല ആരാധകര്‍.  മരണം ബാക്കിയാക്കിയ ദുരൂഹത അവരുടെ നെഞ്ചിലെ കരടാണിപ്പോഴും.

സല്ലാപം  ആയിരുന്നു ആദ്യ ചിത്രം. സിനിമയിലേക്ക് എത്തുന്നത് മിമിക്രിയിലൂടെ. ചാലക്കുടിയുടെ മണ്ണ് വഴിയിലൂടെ,ഒരുപാട് കാലം ഓട്ടോ ഓടിച്ചു നടന്നിട്ടുണ്ട് മണി. സാധാരണക്കാരന്റെ ജീവിതദുരിതങ്ങള്‍ നേരിട്ട് അറിയാം എന്നത് കൊണ്ട് യാത്രയില്‍ എന്നും സാധാരണക്കാരായ സുഹൃത്തുക്കളേയും മണി ഒപ്പംകൂട്ടി.മരിക്കുമ്പോഴും,അതിനെച്ചൊല്ലി വിവാദങ്ങള്‍ ഉയരുമ്പോഴും ഈ കൂട്ടുകെട്ടും ഏറെ പഴികേട്ടു. പക്ഷേ,ആ കൂട്ടുകാര്‍ ഇല്ലെങ്കില്‍ താനില്ലെന്ന് മണിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ചാലക്കുടിക്കാര്‍ക്ക് കലാഭവന്‍ മണി പ്രിയപ്പെട്ട മണിച്ചേട്ടനായിരുന്നു.അവരുടെ സ്വകാര്യ അഹങ്കാരവും.

ഹാസ്യവേഷങ്ങളിലൂടെയെത്തി സ്വഭാവവേഷങ്ങളില്‍ തിളങ്ങിയ കലാഭവന്‍ മണിയുടെ വീടിന്റെ മുറ്റത്തെ കുഴിമാടത്തില്‍ എന്നുമുണ്ടാകും വറ്റാത്ത ആരാധനയുടെ കനലുമായി ഒരാളെങ്കിലും. കഷ്ടപ്പാടില്‍ നിന്ന് ഉയര്‍ന്ന് വന്ന താരമായിരുന്നു മണി. അത്കൊണ്ട് തന്നെ മരണമില്ലാത്ത മണിയുടെ ഓര്‍മ്മകള്‍ക്കും  ഗാനങ്ങള്‍ക്കും  കണ്ണീരിന്റെ ഈണമാണ്. കണ്ണീരുപ്പ് കലര്‍ന്ന വരികളുടെ ഇടയില്‍ നിന്ന് മലയാളികള്‍ക്ക് നിറഞ്ഞ കണ്ണുകളോടെയേ ഈ താരത്തെ കുറിച്ച്  ഓര്‍ക്കാനാവൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here