Advertisement

മുലകളെന്നാൽ തുറിച്ചുനോട്ടം മാത്രമല്ല ,കുന്നോളം സങ്കടം മനസിലേക്ക് കൊണ്ടുവരുന്ന,ഉത്തരങ്ങൾ കൊടുക്കാൻ കഴിയാത്ത ചോദ്യങ്ങളാണ്

March 14, 2018
Google News 1 minute Read
ramesh kumar

ഒരമ്മയ്ക്ക് പൊടുന്നനെ ഒരു ദിവസം തന്റെ കൈക്കുഞ്ഞിന്റെ മുലയൂട്ടല്‍ നിറുത്തേണ്ടി വരുന്നത് വാക്കുകള്‍കൊണ്ട് സങ്കടമാണ്, അത് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കൂടിയാകുമ്പോള്‍ ആ സങ്കടം എക്കാലത്തും മനസില്‍ ഒരു പാല്‍ക്കടലായി ഒഴുകും. ക്യാന്‍സറിന്റെ പിടിയലമര്‍ന്ന് ആ അമ്മ മരണത്തോടൊപ്പം പോയി.  ആ കുരുന്ന് കുറച്ചുകൂടി വളര്‍ന്നു. അവന്‍  അച്ഛന്റെ കൈയ്യിലിരുന്ന് ഗൃഹലക്ഷ്മി മാസികയുടെ കവര്‍ചിത്രം കണ്ടു. ചികിത്സയ്ക്കായി പാലുകുടി നിര്‍ത്താന്‍ ആ അച്ഛന്‍ പറഞ്ഞ കല്ലുവച്ച നുണകളെ കുറിച്ച് ഒന്നും അറിയാത്ത മകന്‍ വീണ്ടും ചോദിക്കുയാണ്. നിസഹായനായ ആ അച്ഛന്‍ തന്റെ മറുപടികള്‍ ഒരു കുറിപ്പായി ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ചിരിക്കുകയാണ്. നിറഞ്ഞ കണ്ണുകളോടെയല്ലാതെ ആ വരികളില്‍ നിന്ന് കണ്ണെടുക്കാനാകില്ല.

ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ച് പോയതാണ് രമേശിന്റെ ഭാര്യ. ചികിത്സയുടെ ഭാഗമായി പെട്ടെന്നാണ് കുഞ്ഞിന്റെ പാലുകുടി നിര്‍ത്തിയത്. അന്ന് ആ മകന് ഒന്നര വയസ്സായിരുന്നു പ്രായം. അന്ന് മകന്റെ പാലുകുടി ശീലം മാറ്റാന്‍ അന്ന് മുലപ്പാല് ഇച്ഛിച്ചിയാണെന്നും ,അതിൽ കോഴിയപ്പിയുണ്ടെന്നും ,‘അമ്മ ചാണകക്കുഴിയിൽ വീണെന്നും അമ്മാലിൽ നിറയെ ചാണകമാണെന്നും ,അതൊന്നും കുഞ്ഞുങ്ങൾ കുടിക്കാൻപാടില്ലെന്നുമൊക്കെയാണ് രമേശ് കുഞ്ഞിനോട് പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി കുഞ്ഞ് ഗൃഹലക്ഷ്മിയുടെ മുഖചിത്രം കാണാനിടയായ സംഭവമാണ് രമേശ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രമേശിന്റെ പോസ്റ്റ് ഇങ്ങനെ

അന്നത്തെ ആ മുല …ദേ ഇന്നാണ് നുമ്മക് പണി തന്നത് …..സംഗതി ഇച്ചിരി വൈകിപ്പോയി …..ന്നാലും പറയാതെ വയ്യ ..ഒരു കുഞ്ഞുമുലകഥ.
അതെ ആ മു(ല )ഖചിത്രമാണ് വിഷയം.
രണ്ട് കളർപ്പുസ്തകവും ,കളിക്കുടുക്കയും വാങ്ങാൻവേണ്ടി കടയിൽപോയപ്പോഴാണ് സംഭവം.കടിച്ചാൽ പൊട്ടാത്ത എന്റെ പെരുംനുണകൾ കേട്ട് ഒന്നരവയസിൽ ഇനി മുലപ്പാലുകുടിക്കില്ലെന്നു പ്രതിജ്ഞ എടുത്ത നുമ്മടെ മോന്റെ കണ്ണിൽ ആ മുഖചിത്രം ഉടക്കുകയാണു .തുറിച്ചുനോക്കരുതെന്നു എഴുതിവച്ചിട്ടും എന്നെയും മുഖചിത്രത്തേയും അവൻ തുറിച്ചുനോക്കികൊണ്ടേയിരുന്നു ….അവന്റെ നോട്ടം കണ്ടപ്പോഴേ തോന്നി ..അതെ അമ്മിഞ്ഞകൾ എനിക്ക് വീണ്ടും പണി തന്നിരിക്കുന്നു .
മുലയോർമ്മകൾ ഒരുപാടുണ്ടെങ്കിലും ,മുലയും മുലപ്പാലും നേരിട്ട് പണിതരുന്നത് മോന്റെ ജനനത്തോടെയാണ്.
നിറയെപാലുണ്ടായിട്ടും ജനിച്ചു രണ്ടാം ദിവസംമുതൽ പാലുകുടിക്കാതായി അവൻ ,ഡോക്ടറും നഴ്സുമാരും അവന്റെ അമ്മയും പഠിച്ചപണി പതിനെട്ടും നോക്കീട്ടും ,ഞാൻ പോയി നിന്റച്ഛനാടാ പറയുന്നേ പാലുകുടിക്കടാ എന്നുപറഞ്ഞിട്ടും ഒരുതുള്ളിപോലും കുടിക്കാതെ ഇളിച്ചുകാട്ടി നാലുദിവസം ലൈറ്റിന് കീഴെ കൊണ്ടുപോയി കിടത്തി 15000 രൂപ അധിക ബില്ലുവാങ്ങിത്തന്നത് ഒരേയൊരുമുല അവൻ അഞ്ചുമിനുട്ടു വലിച്ചു കുടിക്കാതിരുന്നതുകൊണ്ടാണ് .
ആറുമാസത്തെ വീട്ടിനകത്തെ റെസ്റ്റിനു ശേഷം അമ്മയും മോനുംകൂടെ പുറത്തുകറങ്ങാൻ തുടങ്ങിയപ്പോൾ ,അവനു പുറത്തുപോകുമ്പോൾ പാലുകൊടുക്കണം എന്നുപഞ്ഞു മുൻഭാഗം ഓപ്പൺ ആക്കുന്ന മൂന്നാലു ഡ്രെസ്സുകൾ ഒറ്റയടിക്കുവാങ്ങി എന്റെ പേഴ്‌സ് കാലിയാക്കിയതാണ് രണ്ടുംകൂടി …
അങ്ങനെവീട്ടിലും ,പുറത്തും ,യാത്രയിലും ,റോഡിലും ,മരത്തണലിലും ,മാളുകളിലും ,കാട്ടിലും ഒക്കെ ഇരുന്നു അർമാദിച്ചു കുടിച്ചു അവൻ .തുറിച്ചുനോക്കുന്നവനെയും/ആവളെയും ഒക്കെ ഒരു ചെറിയ പുഞ്ചിരികൊണ്ട് തലകുനിപ്പിച്ചു അവരങ്ങനെ അര്മാദിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവൾക്ക് അസുഖം പിടിപെടുന്നത് .അന്നവനു ഒന്നരവയസാണ് പ്രായം.സി ടി സ്കാൻ എടുക്കുന്ന അന്നാണ് അവൻ അവസാനായി മൂലപ്പാലുകുടിക്കുന്നത്‌ .അതിനുശേഷം പാലുകൊടുക്കണ്ടെന്നു ഡോക്ടർ പറഞ്ഞിരുന്നു.
അന്നുരാവിലെ ഉറക്കത്തിൽനിന്നും വിളിച്ചുണർത്തി അവനു രണ്ടുമുലയിലേയും പാല് മാറി മാറി കൊടുത്തു ഇനി അമ്മേടെ പാലൊന്നുമില്ല കേട്ടോ ….എന്ന് പറഞ്ഞപ്പോ കണ്ണിൽനിറയെ കടലായിരുന്നു ഞങ്ങളുടെ ……

മുലകുടിച്ചുമാത്രം ഉറങ്ങുകയും ,രാത്രി ഒരുമണിക്കു എഴുന്നേറ്റു വയറുനിറച്ചു കുടിച്ചു വീണ്ടും ഉറങ്ങുകയും ചെയ്തു ശീലമായ ഒരുത്തനെയും കൊണ്ട് മുലയിലേക്കും നോക്കി തുറിച്ചകണ്ണുകളോടെ നിന്നത് അന്നായിരുന്നു .ജീവിതത്തിൽ ആദ്യമായി മുലയിലേക്കു തുറിച്ചു നോക്കിതും അന്നായിരുന്നു .
അടുത്ത ദിവസം അവൾ ആർ .സി .സി യിൽ അഡ്മിറ്റാവുകയും രാത്രി പാലിന് വേണ്ടികരഞ്ഞ അവനെയും തോളിലിട്ട് ഒരുകയ്യിൽ ഒരു വടിയും പിടിചു (തെരുവുനായ്ക്കളിൽ നിന്നുള്ള രക്ഷക്ക് ) ആർ .സി .സി .യുടെ സൈഡ് റോഡിലൂടെ പാതിരാത്രികളിൽ സമാധാനിപ്പിചു നടന്നതും എല്ലാം മുലയും പാലും തന്ന പണികളായിരുന്നു.
എന്റെ അഡാറ് കൗണ്സിലിങ്ങിൽ നാലുദിവസം കൊണ്ട് അവൻ ഓക്കേ ആയി .രാത്രി കരയുമ്പോൾ നിപ്പിൾ വച്ച പാൽക്കുപ്പി ചുണ്ടിൽ വച്ച്കൊടുത്തു …പറ്റിക്കലാണെന്നറിഞ്ഞിട്ടും മിണ്ടാതെ അവനതു കുടിച്ചുകിടന്നുറങ്ങി …

ആശുപത്രിയിലേക്കു കയറിയപ്പോൾ അവിടെ സ്വന്തം മുലകളിലേക്കു നോക്കി തുറിച്ചിരിക്കുന്നവരാണ് അധികവും .ഞണ്ടുകൾ കൂടുകൂട്ടിയ സ്വന്തം മുലകളിലേക്ക് നോക്കി ആധിയോടെ ഇരിക്കുന്നവർ .ആ മുലകൾ തന്ന പണിയിൽ നെട്ടോട്ടമോടുന്ന ഒരുകൂട്ടമാളുകൾ .
മുലയെന്നാൽ ജീവനുപോലും ഭീഷണിയാവുന്ന ഒരു സാധനം ആണെന്നും ,അതുവരെകാണാത്ത ഒരു ഭീകരത അതിനുണ്ടെന്നും അറിഞ്ഞതപ്പോഴാണ് .മുലകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ചിത്രങ്ങളുമാണ്‌ അവിടെ മാറിപ്പോയത് .

വീണ്ടും കടയിലേക്ക് വരാം ,
ആ മുഖചിത്രത്തിലേക്കു തുറിച്ചുനോക്കി മോൻ എന്നോട് ചൊദിച്ചു അച്ചയല്ലേ അത് കുടിക്കാൻ പറ്റില്ല …ഇച്ചീച്ചിയാണെന്നു പറഞ്ഞത് ..എന്നിട്ട് കുഞ്ഞാവ കുടിക്കുന്നുണ്ടല്ലോ ..?
മു.പിന്നെയും കുറെ നുണകൾ പറഞ്ഞു മനസ് മാറ്റിവച്ചേക്കുന്നവൻ ബുക്കിലേക്കും എന്റെ മുഖത്തേക്കും തുറിച്ചുനോക്കികൊണ്ടേയിരുന്നു …നിങ്ങളെന്നെ നൈസ് ആയിട്ട് തേച്ചതാണല്ലേ ..എന്നഭാവത്തിൽ .
മുലകളെന്നാൽ തുറിച്ചുനോട്ടം മാത്രമല്ല ,കുന്നോളം സങ്കടം മനസിലേക്ക് കൊണ്ടുവരുന്ന,ഉത്തരങ്ങൾ കൊടുക്കാൻ കഴിയാത്ത ചോദ്യങ്ങൾ കൂടെയാണ് പലർക്കും .
മാഗസിനിലെ വാചകം തിരിച്ചുപറഞ്ഞു ഞാൻ അവനോട് .നീയിങ്ങനെ തുറിച്ചുനോക്കുവൊന്നും വേണ്ട അന്ന് ഞാൻ പറഞ്ഞതൊക്കെ സത്യം തന്നായിരുന്നു ….
ഇപ്പോ പാല്‌വേണം എന്നുപറഞ്ഞു നിൽക്കുന്ന അവനു എവിടെപ്പോയി മുലപ്പാല് കണ്ടെത്തുംഞാൻ ന്റെ …ദേവിയേ ….യ് …!


ക്യാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട്, മരണത്തിലേക്ക് നടന്നുനീങ്ങിയ ഭാര്യയെ കുറിച്ച് രമേശ് കുറച്ച് നാള്‍ മുമ്പ് എഴുതിയ പോസ്റ്റും വൈറലായിരുന്നു. വിദേശമാധ്യമങ്ങളിലക്കം രമേശിന്റെ ആ കുറിപ്പ് വാര്‍ത്തായായി വന്നിരുന്നു. ക്യാന്‍സര്‍ ട്രീറ്റ്മെന്റിനിടെ  സച്ചിനെ കാണണമെന്ന ഭാര്യയുടെ ആഗ്രഹം പൂര്‍ത്തികരിച്ചതിനെ കുറിച്ചുള്ള പോസ്റ്റായിരുന്നു അത്. കലൂര്‍ സ്റ്റേഡിയത്തില്‍ കുഞ്ഞിനൊപ്പം ഐഎസ്എല്‍ മാച്ച് കാണാന്‍ വന്ന വിശേഷമായിരുന്നു ആ പോസ്റ്റില്‍.  ഭാര്യയുടെ മരണ ശേഷമാണ് രമേശ് ആ കുറിപ്പ് ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്. ഹൃദയഭേദകമായിരുന്നു ആ പോസ്റ്റ്. ആ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്

 

എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളിൽ ഒന്നാണ് ഇത്.സന്തോഷകരമായ ജീവിതത്തിനിടയിലേക്ക് കടന്നുവന്ന കാൻസർ എന്ന ശത്രുവിനോട് “നീ പോടാ പുല്ലേ നിനക്കെന്റെ ശരീരത്തിനെയെ തളർത്താൻപറ്റൂ എന്റെ മനസിനെ തളർത്താൻ നീ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്ന്” ചങ്കൂറ്റത്തോടെ പറഞ്ഞ എന്റെ പ്രിയപ്പെട്ട അച്ചുവിന്റെ കൂടെ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ മുന്നിൽ നിന്ന് ഞാൻ എടുത്ത സെൽഫി. ഐ.എസ്‌ . എൽ പോരാട്ടം കൊച്ചിയിൽ നടക്കുന്ന സമയം ബ്ളാസ്റ്റേഴ്സിന്റെ കളിയുടെ ദിവസം സച്ചിൻ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ എന്നോട് അവൾ പറഞ്ഞിരുന്നു നമുക്ക് സച്ചിനെ കാണാൻ പോണം എന്ന്.പക്ഷെ അതിനിടക്ക് അസുഖം രണ്ടാമതും തലപൊക്കിയിരുന്നു സെക്കൻഡ് ലൈൻ കീമോതെറാപ്പി വീണ്ടും തുടങ്ങി .നിർഭാഗ്യവശാൽ സച്ചിൻ വരുന്നതിനു നാല് ദിവസം മുന്നേ ആയിരുന്നു കീമോ തുടങ്ങിയത് കീമോയുടെ കടുത്ത ബുദ്ധിമുട്ടുകൾക്കിടയിലും കൊച്ചിയിലെ വീട്ടിലിരുന്ന് ബ്ളാസ്റ്റേഴ്സിന്റെ കളിയുടെ തലേദിവസം സങ്കടത്തോടെ എന്നോട് പറഞ്ഞു …….ഇനിയിപ്പോ സച്ചിനെ കാണാൻ പോകാൻ പറ്റില്ലല്ലേ ?……അസുഖം അവസാന സ്റ്റേജിൽ ആണെന്ന് എനിക്കും അവൾക്കും അറിയാവുന്നത് കൊണ്ട് പിന്നൊരിക്കൽ ആവാം എന്ന് ഞാൻ പറഞ്ഞില്ല .ഞാൻ ചോദിച്ചു നിനക്ക് ധൈര്യം ഉണ്ടോ എന്റെ കൂടെ വരാൻ എന്ന് ….ഏറ്റവും അപകടം പിടിച്ച ഏർപ്പാടാണ് പക്ഷെ എനിക്കപ്പോൾ അതാണ് ശരി എന്ന് തോന്നി …..അപ്പോൾ അവൾ എന്നോട് പറഞ്ഞു “ജനിച്ചാൽ നമ്മളൊക്കെ ഒരുനാൾ മരിക്കും അതിനെക്കുറിച്ചോർത് എനിക്ക് ഭയമില്ല ഒരു ദിവസമാണെങ്കിൽ ഒരുദിവസം രാജാവിനെപ്പോലെ ………”എന്നെ കൊണ്ട് പോകാൻ ധൈര്യം ഉണ്ടോ എന്ന് …….ഞാൻ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു മോനെ കുറച്ചു സമയം നോക്കൂ ഞാൻ ഇപ്പോൾ വരാം എന്ന് …. നേരെ കൊച്ചിയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് .സ്റ്റേഡിയത്തിൽ കൂടെ നിൽക്കാൻ നാലുപേരെ ഏർപ്പാടാക്കി ടിക്കറ്റ് എടുത്തു .അടിയന്തിര സാഹചര്യത്തിൽ പുറത്തിറങ്ങാനുള്ള വഴികൾ ,ഹോസ്പിറ്റൽ എത്തിക്കാനുള്ള മാർഗങ്ങൾ എന്നിവ മനസിലാക്കി …തിരിച്ചു വീട്ടിൽ വന്നപ്പോൾ അവൾ ചോദിച്ചു അപ്പോൾ നമ്മൾ നാളെ കളികാണാൻ പോകും അല്ലെ ?എനിക്കറിയാം എല്ലാംഒപ്പിച്ചാണ് വരവെന്ന് ….കീമോയുടെ ഷീണത്തിലും കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു . പിറ്റേന്ന് ഞങ്ങൾ സ്റ്റേഡിയത്തിലേക് ..നിഴലുപോലെ കൂട്ടുകാർ ,സപ്പോർട്ട് തന്നു കേരളാപോലീസ് ,സ്റ്റേഡിയത്തിലെ എമർജൻസി ആംബുലൻസ് സർവീസ് …ഒടുവിൽ പതിനായിരങ്ങളുടെ നടുവിൽ നടുവിൽ അസുഖത്തിന്റെ എല്ലാ വിഷമതകളും മറന്ന് എന്റെ മൊബൈൽ വാങ്ങി ഫ്‌ളാഷ് ലൈറ്റ് മിന്നിച്ചു ആർത്തുവിളിച്ചു സച്ചിനെ അഭിവാദ്യം ചെയ്യുന്ന കാഴ്ച …..അന്നായിരുന്നു അവളെ കാണാൻ ഏറ്റവും സൗന്ദര്യം …..ബ്ലാസ്റ്റേഴ്‌സ് ..സച്ചിൻ …ആർപ്പുവിളികൾക്കിടയിൽ എല്ലാ വേദനകളും മറന്നു ഞങ്ങൾ ………ഒരുപക്ഷെ കീമോ കഴിഞ്ഞു നാലാം ദിവസം നിറഞ്ഞ സ്റ്റേഡിയത്തിൽ ആർത്തുവിളിച്ചു കളി കണ്ട ആൾ എന്റെ അച്ചു മാത്രമായിരിക്കും . അച്ചുവെന്നാൽ അതാണ് കടുത്ത പ്രതിസന്ധിയിലും ..മരണത്തിന്റെ മുന്നിൽപോലും പതറാത്ത ആ മനസിന്റെ കരുത്തു മാതൃക ആക്കെണ്ടതുതന്നെ ആണ് ……..കരുത്തനായ മരണമെന്ന ശത്രുവിനെപോലും വിറപ്പിച്ചുകൊണ്ടുതന്നെയാണ് അവൾ യാത്രയായത് ….”പ്രതിസന്ധികൾ ഉണ്ടാവും തോറ്റുകൊടുക്കരുത് അവസാനശ്വാസം വരെയും പോരാടണം …….ജീവിതം സുന്ദരമാണ് ഒരു സെക്കന്റുപോലും പാഴാക്കരുത് പരമാവധി ആസ്വദിക്കുക ….എല്ലാവര്ക്കും നല്ലതേ വരൂ ………..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here