ജയലളിതയ്ക്ക് സംഭവിച്ചതെന്ത്? വെളിപ്പെടുത്തലുമായി ശശികല
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതുയടെ മരണത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ശശികലയുടെ സത്യവാങ്മൂലം. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ശശികല കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.
അനധികൃത സ്വത്ത് സന്പാദന കേസിൽ ബംഗളൂരുവിലെ വിചാരണ കോടതി 2014 സെപ്റ്റംബറിൽ കുറ്റക്കാരിയാണെന്ന് വിധിച്ചതിന് പിന്നാലെയാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതെന്ന് ശശികല പറയുന്നു. 2016 സെപ്റ്റംബർ 22നാണ് ജയലളിത കുളിമുറിയിൽ വീണത്. എന്നാൽ താൻ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ല. ഒരുപാട് പറഞ്ഞ് നോക്കിയെങ്കിലും അവർ ആദ്യമൊന്നും സമ്മതിച്ചില്ലെന്നും താൻ നേരിട്ടാണ് ആശുപത്രിയിൽ വിളിച്ച് ആംബുലൻസ് എത്തിക്കാൻ പറഞ്ഞതെന്നും ശശികല കമ്മിഷൻ മുൻപാകെ പറഞ്ഞു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജയലളിത ബോധരഹിതയായിരുന്നു. ആംബുലൻസിൽ വച്ച് ബോധം വന്നയുടൻ തന്നെ എവിടേക്ക് കൊണ്ടുപോകുകയാണെന്നും അവർ ചോദിച്ചിരുന്നു.
അസുഖബാധിതയായ അപ്പോളോയിൽ കഴിയവെ പകർത്തിയ ജയലളിതയുടെ നാല് വീഡിയോകളും ശശികല ജുഡീഷ്യൽ കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത് ജയലളിതയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും ശശികല വെളിപ്പെടുത്തി. ശശികലയുടെ ബന്ധു കൂടിയായ ഡോക്ടർ കെഎസ് ശിവകുമാർ ആണ് ജയലളിതയെ ചികിത്സിച്ചത്. മുതിർന്ന അണ്ണാ ഡിഎംകെ നേതാക്കളായ ഒ പനീർശെൽവം, എം തമ്പിദുരൈ എന്നിവർ അടക്കമുള്ളവർ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ കണ്ടിരുന്നുവെന്നും ശശികല മൊഴി നൽകി.
രോഗാവസ്ഥയിൽ ആരും കാണാൻ വരുന്നത് ജയലളിത ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അനുവാദം നൽകുന്നവരെ മാത്രമാണ് സന്ദർശനത്തിന് കയറ്റിയിരുന്നതെന്നും ശശികല കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 55 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണ് ശശികല കമ്മീഷന് നൽകിയിരിക്കുന്നത്.
sasikala about jayalalitha death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here