Advertisement

ആടിയുലഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; ഐസിസിയെ വിമര്‍ശിച്ച് ഇന്ത്യന്‍ താരങ്ങളും

March 27, 2018
Google News 0 minutes Read

പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ അടിമുടി വിവാദചുഴിയിലേക്ക് തള്ളിയിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിന് എക്കാലത്തേക്കുമായി ഇനി ക്യാപ്റ്റന്‍ പദവി നഷ്ടപ്പെട്ടേക്കാം. നിലവില്‍ ക്യാപ്റ്റന്‍സി രാജിവെച്ച താരത്തിന് ഒരു മത്സരത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഒപ്പം, ഒരു മത്സരത്തിന്റെ മുഴുവന്‍ മാച്ച് തുകയും പിഴ ഇനത്തില്‍ സ്മിത്തില്‍ നിന്ന് ഈടാക്കും. ക്രിക്കറ്റ് ഓസ്‌ട്രേലിയ പന്ത് ചുരണ്ടലിനെ ഏറെ ചര്‍ച്ചയാക്കി കഴിഞ്ഞു. അതിനാല്‍ തന്നെയാണ് എക്കാലത്തേക്കുമായി ക്യാപ്റ്റന്‍സി നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതും.

ഉപനായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ പന്ത് ചുരണ്ടലില്‍ നേതൃത്വം വഹിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ണറെയും സ്മിത്തിനെയും ആജീവനാന്ത വിലക്കിന് അര്‍ഹരാക്കണമെന്നാണ് പല താരങ്ങളുടെയും ആവശ്യം. ആരോപണ വിധേയനായ പരിശീലകന്‍ ഡാരന്‍ ലീമാന്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടേക്കും. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആജീവനാന്ത വിലക്കിലേക്ക് കാര്യങ്ങള്‍ നീങ്ങാനുള്ള സാധ്യത കുറവാണെങ്കിലും ഒരു വര്‍ഷത്തേക്കുള്ള വിലക്കിന് സ്മിത്തും വാര്‍ണറും വിധേയരാകേണ്ടി വന്നേക്കും. അത് 2019ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ പ്രതികൂലമായി ബാധിക്കുമെന്ന് നിസംശയം പറയാന്‍ സാധിക്കും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ തന്നെ പല താരങ്ങളും സ്മിത്തിനും വാര്‍ണര്‍ക്കും എതിരെ രംഗത്തുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സ്മിത്തും വാര്‍ണറും ചേര്‍ന്ന് മറ്റ് താരങ്ങളെ കൂടി വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഹെയസല്‍വുഡ് അടക്കമുള്ള താരങ്ങള്‍ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ടീമിനുള്ളില്‍ തന്നെ വലിയ പൊട്ടിത്തെറികള്‍ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, ഓസ്‌ട്രേലിയന്‍ താരങ്ങളായതിനാല്‍ ഐസിസി സ്വന്തം നിലപാട് മയപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ താരങ്ങളും വിമര്‍ശിച്ചു. ഐസിസി നല്‍കിയ വിലക്കുകള്‍ കുറഞ്ഞുപോയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ഐസിസി ഓസ്‌ട്രേലിയയോട് സഹതാപം കാണിക്കുന്നു എന്നായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് തുറന്നടിച്ചത്. ഇന്ത്യന്‍ താരങ്ങളായിരുന്നു തല്‍സ്ഥാനത്തെങ്കില്‍ ഐസിസി വലിയ പിഴ ചുമത്തിയേനെയെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഇതിലും ചെറിയ പിഴവ് വരുത്തിയവര്‍ക്ക് വലിയ പിഴകള്‍ നല്‍കുന്ന ഐസിസി എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ താരങ്ങളോട് ഇങ്ങനെ പെരുമാറുന്നതെന്ന് അദ്ദേഹം ചോദിച്ചു. സൗത്താഫ്രിക്കന്‍ മുന്‍ ടീം ക്യാപ്റ്റന്‍ ഗ്രയിം സ്മിത്തും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here