കണ്ണൂര്‍, കരുണ ബില്ലില്‍ അഴിമതിയുണ്ടെന്ന് ബെന്നി ബെഹനാന്‍: മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് പന്തളം സുധാകരന്‍
കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ലിനെ ചുറ്റിപറ്റി കോണ്‍ഗ്രസിനുള്ളില്‍ തന്നെ രണ്ട് വിഭാഗം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളി കളഞ്ഞ സാഹചര്യത്തിലാണ് രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അതേ കുറിച്ച് വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ബില്ലില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ കോളേജുകളുടെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വോഷണത്തിന് സര്‍ക്കാര്‍ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്‍ പാസാക്കിയ നടപടിയെ ബെന്നി ബെഹനാന്‍ വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍, ബെന്നി ബെഹനാന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുമ്പോഴേക്കും ബെന്നി ബെഹനാനെ തള്ളി മറ്റൊരു കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. പന്തളം സുധാകരനായിരുന്നു ബെന്നി ബെഹനാനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
“യുഡിഫ് നേതാക്കള്‍ ഒറ്റക്കെട്ടായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപറയാനും ചിലര്‍ നടത്തുന്ന ആദര്‍ശ തള്ളല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാണ്”- പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here