പിണറായിയിലെ ദുരൂഹ മരണങ്ങള്‍; കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും
പിണറായിയിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ നിര്‍ണായകമായി രാസപരിശോധന ഫലം. കേസ് ക്രൈം ബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കും. ഡിവൈഎസ്പി രഘുരാമനാണ് അന്വേഷണ ചുമതല. കുടുംബത്തിലെ ശേഷിക്കുന്ന വ്യക്തിയായ സൗമ്യ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വണ്ണത്താം വീട്ടില്‍ സൗമ്യയെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സൗമ്യയുടെ രണ്ട് മക്കളും അച്ഛനും അമ്മയുമാണ് ഛര്‍ദ്ദി കാരണം മരിച്ചത്. എന്നാല്‍ ഇതേ കാരണങ്ങളോടെ കഴിഞ്ഞ ദിവസം സൗമ്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതോടെയാണ് മരണങ്ങളില്‍ സംശയം ജനിക്കുന്നത്. നാല് മരണങ്ങളും കൊലപാതകമായിരുന്നെന്ന നിഗമനത്തിലാണ് പോലീസ്. ഒന്നരവയസുകാരി കീർത്തന, ഒൻപതു വയസുകാരി ഐശ്വര്യ, ഇവരുടെ മുത്തച്ഛൻ കുഞ്ഞിക്കണ്ണൻ, മുത്തശ്ശി കമല എന്നിവരാണ് മരിച്ചത്. കീർത്തന ആറുവർഷം മുൻപാണ് മരിച്ചതെങ്കിൽ ഐശ്വര്യ കഴിഞ്ഞ ജനുവരിയിലും കമല കഴിഞ്ഞമാസം ഏഴിനുംകുഞ്ഞിക്കണ്ണൻ ഈ മാസം 13നുമാണ് മരിച്ചത്.
എലിവിഷത്തില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥം അലൂമിനിയം ഫോസ്ഫൈഡ് സൗമ്യയുടെ മാതാപിതാക്കളുടെ മരണത്തിന് കാരണമായെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടന്നാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here