നിപ വൈറസ്; ഉന്നതതല യോഗം ചേര്‍ന്നു
നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്ന നടപടിക്രമങ്ങളെ യോഗം വിലയിരുത്തി. ജാഗ്രത തുടരാനും സൂക്ഷമ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികൾ ചീഫ് സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സർക്കാർ മുഖേന എത്തിച്ച മരുന്നുകൾ വിതരണം ആരംഭിച്ചു കഴിഞ്ഞു. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എംപിമാർ, എംഎൽഎമാർ എന്നിവരുടെ യോഗം കോഴിക്കോട് കളക്ട്രേറ്റിൽ ചേരും. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ, എ കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കളക്ട്രേറ്റിൽ ചേരുന്നുണ്ട്.
നിപ വൈറസുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്താനും മുൻകരുതൽ നടപടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവിൽ സർക്കാർ എടുത്ത നടപടികളിൽ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി പോൾ ആൻറണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം.ശിവശങ്കർ, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here