വീട്ടമ്മയെ നടുറോഡിൽ ഓടിച്ചിട്ട് വെട്ടി
പാലക്കാട് വാണിയംകോട്ടിൽ വീട്ടമ്മയെ റോഡിലൂടെ ഓടിച്ചിട്ട് വെട്ടി. വാണിയംകോട് ചായക്കട നടത്തുന്ന മണികണ്ഠന്റെ ഭാര്യ ശ്രീജയ്ക്കാണ് (33) വെട്ടേറ്റത്. സംഭവത്തിൽ പാളയംസ്വദേശി കൃഷ്ണൻ, വാണിയംകോട് സ്വദേശികളായ തങ്കരാജ്, രാജേഷ്, രാജീവ് എന്നിവരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു. ശ്രീജയെ മർദിച്ചതായുള്ള പരാതിയിൽ കൃഷ്ണന്റെ പേരിൽ ഒരുവർഷം മുമ്പ് വടക്കഞ്ചേരി പൊലീസ് കേസെടുത്തിരുന്നു.
ഈ കേസ് പിൻവലിക്കണമെന്ന കൃഷ്ണന്റെ ആവശ്യം നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിനടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെ വാണിയംകോട്ടുള്ള ശ്രീജയുടെ ചായക്കടയിൽ കൃഷ്ണനും സംഘവുമെത്തി കേസ് പിൻവലിക്കാത്തത് ചോദ്യംചെയ്തു. തുടർന്ന് കടയിലുണ്ടായിരുന്ന ശ്രീജയുടെ ഭർത്താവ് മണികണ്ഠനെ വെട്ടാനായി വടിവാൾ വീശിയതായി പൊലീസ് പറഞ്ഞു. വെട്ടുതടഞ്ഞ് മണികണ്ഠനും ശ്രീജയും പുറത്തേക്കോടി. പിന്നാലെ ഓടിവന്ന കൃഷ്ണൻ ശ്രീജയെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്രീജയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here