Advertisement

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്; തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന ഡോ. അനൂപ് കുമാറിന്റെ സന്ദേശം കേള്‍ക്കാം…

June 2, 2018
Google News 1 minute Read

തല തിരിഞ്ഞ പനിയുടെ ചൂടിൽ നട്ടം തിരിയുന്ന കേരളത്തിന് തെല്ലൊരു ആശ്വാസം പകർന്നു കൊണ്ട് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ വിഭാഗം ചീഫ് ഡോക്ടർ അനൂപ് കുമാറിന്റെ വാക്കുകൾ.

നിപ എന്തെന്നും അതിന്റെ ഭീകരത എത്രത്തോളമെന്നും രോഗികളോട് എങ്ങനെ പെരുമാറണമെന്നും നമ്മൾ എടുക്കേണ്ട മുൻ കരുതലുകൾ എന്തെന്നും അദ്ദേഹത്തിന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്.

– ആദ്യമായി നിപ വൈറസ് അണുബാധ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് എല്ലാ രോഗികളെയും പരിചരിക്കുകയും ചെയ്ത ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാർ പറയുന്നത് കേൾക്കൂ…

“ഞങ്ങളുടെ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിന്റെയും യൂറോളജി വിഭാഗത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് നിപ വൈറസ് അണുബാധ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഈ അവസരത്തിൽ ജനങ്ങളുടെ ഇടയിൽ വ്യാപിക്കുന്ന ചില തെറ്റിധാരണകൾ മാറ്റാൻ വേണ്ടിയാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്‌.

ആദ്യമായി ഇതുവരെയുള്ള നമ്മുടെ നിഗമനം അനുസരിച്ചു ഇപ്പോൾ ഇത് ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്കാണ് പകരുന്നത്. രോഗം ഉള്ള അവസ്ഥയിൽ മാത്രമേ രോഗം പകരുകയുള്ളു.

ഞാൻ ആദ്യം രോഗനിര്‍ണയം നടത്തിയ, അല്ലെങ്കിൽ രോഗം കൺഫേം ചെയ്ത എല്ലാ രോഗികളെയും പരിശോധിച്ച ഡോക്ടർ ആണ് ഞാൻ. അതിന്റെ അർഥം എനിക്ക് ഇപ്പോൾ രോഗമുണ്ടെന്നല്ല.എന്റെ ശരീരത്തിൽ നിന്ന് വേറൊരാൾക്ക് രോഗം പകരണമെങ്കിൽ അല്ലെങ്കിൽ വ്യാപിക്കണമെങ്കിൽ എനിക്ക് അതിന്റേതായ രോഗലക്ഷണങ്ങൾ കാണണം…ചുമ, പനി, ഛര്‍ദി അല്ലെങ്കിൽ പെരുമാറ്റത്തിലുള്ള മറ്റെന്തെങ്കിലും വ്യത്യാസം. ഈ വ്യത്യാസങ്ങൾ കണ്ടതിനു ശേഷം മാത്രമേ രോഗം മറ്റൊരാളിലേക്കു വ്യാപിക്കുകയൊള്ളു.

അത് പോലെ തന്നെ ഈ രോഗം നമ്മുടെ ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റുമോ എന്നതാണ് ബാക്കി ഉള്ള കുറെ പേരുടെ സംശയം. ഞാൻ വ്യകതമായി പറയാം ഈ ലക്ഷണങ്ങൾ കണ്ടതിനു ശേഷമുള്ള രക്ത സാമ്പിൾ പരിശോധനയിലൂടെ മാത്രമേ രോഗം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റുകയുള്ളു. അതിനു മുന്നേയുള്ള അവസ്ഥയിൽ നമ്മൾ രക്ത പരിശോധന നടത്തിയാൽ നമുക് രോഗനിർണയം നടത്താൻ പറ്റില്ല.

കുറച്ചു ദിവസം മുന്‍പ് ആദ്യം മരിച്ച രോഗികളിൽ ഒരാളായ മറിയം എന്ന സ്ത്രീയുടെ ഇളയ മകൻ എന്നെ കാണാൻ വരികയുണ്ടായി. കണ്ടപ്പോൾ തന്നെ ചെറിയ ഒരു പയ്യനാണ്. മുഖത്ത് മാസ്ക് ഉണ്ട്,കയ്യിൽ ഗ്ലോവ് ഉണ്ട്, ആകെ വിറച്ചു കൊണ്ടാണ് നിൽക്കുന്നത്. അവൻ പറയുന്നതെന്തെന്നാൽ നാട്ടിൽ എനിക്ക് മറ്റൊരു സ്ഥലത്തു പോകാൻ പറ്റുന്നില്ല, ബസിൽ കയറാൻ പറ്റുന്നില്ല, ആൾക്കാരൊക്കെ ഇപ്പോൾ ഒരു ഭീകര ജീവി ആയിട്ടാണ് കാണുന്നത്.

ഇത് കേട്ടപ്പോൾ ഞാൻ അവന്റെ മാസ്കും ഗ്ലൗസും ഒക്കെ മാറ്റി കെട്ടിപ്പിടിച്ചപ്പോ അവൻ തന്നെ കരഞ്ഞു പോവുകയാണ്. വളരെ വേദനിപ്പിക്കുന്ന ഒരു രംഗമാണത്. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. നമ്മൾ ആദ്യം മനസിലാക്കേണ്ടത് ആ കുടുംബത്തിന്റെ വിശാല മനസ്കത ഒന്ന് കൊണ്ട് മാത്രം ആണ് നമുക്കീ രോഗം നിർണ്ണയിക്കാൻ പറ്റിയത്.

ഇങ്ങനെ ഒരു സംശയം ഉണ്ടായപ്പോൾ തന്നെ നിങ്ങൾ സഹകരിക്കണമെന്നും വീട്ടിൽ നിന്ന് പെട്ടെന്ന് തന്നെ കൊണ്ട് വരണമെന്നും സാമ്പിൾ നിങ്ങളിൽ ഒരാൾ തന്നെ മണിപ്പാലിൽ എത്തിക്കണമെന്നും പറഞ്ഞപ്പോൾ അതിന്റെ പ്രാധാന്യം മനസിലാക്കി അത് അവർ അവിടെ എത്തിച്ചു. രണ്ടാമതായി രോഗി മരണപ്പെട്ടപ്പോൾ അത്രയും വേദനാജനകമായ സാഹചര്യത്തിൽ പോലും രോഗം പൂർണമായി മനസിലാക്കുന്നതിന് വേണ്ടി പോസ്റ്റ് മോർട്ടത്തിന് തയാറാവുകയും ചെയ്തു.

കേരളം മുഴുവനും സത്യം പറയുകയാണെങ്കിൽ ആ കുടുംബത്തിനോട് കടപ്പെട്ടിരിക്കുകയാണ്. ഈ ഒരു സമയത്തു ഇങ്ങനെ തെറ്റായ രീതിയിൽ പെരുമാറുന്ന ഒരു പ്രവണത നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ല. അത് പോലെ തന്നെ ഇന്ന് നമ്മുടെ ഇടയിൽ ഉള്ള പല ആളുകളും ജീവിച്ചിരിക്കുന്നത് ആരോഗ്യരംഗത്തു ജോലി ചെയ്യുന്ന ആളുകളുടെ പ്രവർത്തനം കൊണ്ടാണ്.

ആ രോഗികളെ പരിചരിച്ച നഴ്സുമാർ,ആശുപത്രിയിൽ വർക്ക് ചെയ്യുന്ന സ്റ്റാഫ്,അല്ലെങ്കിൽ പേരാമ്പ്ര ഭാഗത്തോ, കോഴിക്കോടോ, മെഡിക്കൽ കോളേജിലോ അല്ലെങ്കിൽ മറ്റു ഭാഗങ്ങളിലോ ഉള്ള ഡോക്ടര്‍മാര്‍ തുടങ്ങി എല്ലാവരോടും നമുക്ക് കടപ്പാടുണ്ട്. എന്നിട്ടു പോലും കുറച്ചു ദിവസം മുൻപ് ഞാൻ ഒരു വാർത്ത കേട്ട് ഈ രോഗികളെ പരിചരിച്ച ഒരു സ്റ്റാഫ് ബസിൽ കയറിയപ്പോ അതിലെ ആളുകൾ ഒക്കെ എഴുന്നേറ്റു പോയി എന്ന്. അതൊക്കെ വളരെ തെറ്റായ ഒരു പ്രവണതയാണ്. ഞാൻ മുൻപ് സൂചിപ്പിച്ചതു പോലെ, രോഗം ഉള്ള ഒരാളിൽ നിന്ന് മാത്രമേ ഇത് മറ്റുള്ളവർക്ക് പകരുകയുള്ളു.

വേറെ ഒരു കാര്യം എന്തെന്നാൽ ഇപ്പോൾ ചാനൽ ചർച്ചയിലും മറ്റിടങ്ങളിലും ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നത് നിപ എങ്ങനെ ചികിത്സിക്കണം, ഇതിനു വേണ്ടി നമ്മൾ ഓസ്ട്രേലിയയിൽ ഉള്ള മോണോക്രോണി ആന്റിബോഡി കൊണ്ട് വരണോ, നമ്മൾ ഇത് വരെ പരീക്ഷിക്കാത്ത ആന്റി വിരൽ മരുന്നുകൾ എന്താണ് കൊണ്ട് വരാത്തത്, ഈ മരുന്നുകൾ നമ്മൾ എങ്ങനെ കൊടുക്കണം തുടങ്ങിയ കാര്യങ്ങളാണ്. ഇതൊന്നുമല്ല ശെരിക്കും ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.

കോഴിക്കോടുള്ള ഡോക്ടർമാരും മറ്റു വിദഗ്ധരും എല്ലാം ചേർന്ന് ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ചികിത്സാ കണ്ടു പിടിച്ചു കഴിഞ്ഞതാണ്. പിന്നെ അതിന്റെ സൈഡ് അഫക്ട്സും ദൂഷ്യവശങ്ങളും ചർച്ച ചെയ്യുന്നതും കേട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ചർച്ച വിഷയം പെട്ടന്ന് നമുക്ക് ഈ പനിയെ എങ്ങനെ പിടിച്ചു നിർത്താം എന്നതാണ്.

അതിനുള്ള ഒരു പോംവഴി രോഗികളുമായി അടുത്തിടപഴകിയ ആളുകൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ അവർ മറ്റാളുകളുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക.

രോഗിയുമായി അടുത്തിടപഴകിയ ആൾക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ രോഗലക്ഷണം പുറത്തു കാണാൻ 6 മുതൽ 8 ദിവസം വരെ വേണം. അണുബാധ ഉണ്ടായി അടുത്ത ദിവസം തന്നെ രോഗലക്ഷണം ഉണ്ടാവില്ല.

രണ്ടു ദിവസം മുന്നേ കണ്ട ഒരു വാർത്ത പറയാം,”മംഗലാപുരത്തു രണ്ടു പേർക്ക് നിപ അണുബാധ സ്ഥിതീകരിച്ചിരിക്കുന്നു”. അത് എന്താണ് സംഭവിച്ചത് എന്ന് വെച്ചാൽ ഈ വ്യക്തി കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്തതായിരുന്നു. അവിടെ എത്തിയപ്പോൾ ആൾക്ക് പനിയും തലവേദനയും. ഉടനെ തന്നെ കോഴിക്കോട് നിന്ന് യാത്ര ചെയ്തതിനാൽ ആ പനി നിപ ആയി.

അങ്ങനെയൊന്നും ഒരിക്കലും ഉണ്ടാവില്ല, മുൻപ് പറഞ്ഞത് പോലെ നിപ  രോഗലക്ഷണം പുറത്തു കാണാൻ 6 മുതൽ 8 ദിവസം വരെ സമയമെടുക്കും.

ഇനി നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇത് എങ്ങനെ പ്രതിരോധിക്കാം എന്നതാണ്.

– എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കുക. പുറത്തു ഇറങ്ങി കഴിഞ്ഞാൽ കൈ സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക.

– അത് പോലെ തന്നെ പുറത്തു പോയി കഴിഞ്ഞാൽ കൈ ആവശ്യമില്ലാതെ മുഖത്തും വായ്ഭാഗത്തും കൊണ്ട് പോകുന്നത് ഒഴിവാക്കുക.

– രോഗികളുമായി ഇടപെടുമ്പോൾ മാസ്ക്, ഗ്ലൗസ് ധരിക്കുക. അവരോട് സംസാരിക്കുമ്പോൾ രണ്ടു മീറ്റർ അകലത്തിൽ നിന്ന് സംസാരിക്കുക.

എല്ലാവരും കൂടെ സഹകരിച്ചു കഴിഞ്ഞാൽ, കൂട്ടായി പ്രവർത്തിച്ചു കഴിഞ്ഞാൽ,  രണ്ടു മൂന്നു ആഴ്ച കൊണ്ട് ഈ രോഗം മുഴുവനായി തുടച്ചു നീക്കാൻ കഴിയും. ഇത് ഒരു പൗരൻ എന്ന നിൽയിൽ നമ്മുടെ ഉത്തരവാദിത്വമാണെന്ന് അറിയിച്ചുകൊണ്ട് ഈ പോസ്റ്റിലെ വിവരങ്ങൾ നിങ്ങൾ സ്നേഹിക്കുന്നവരുടെയോ, നിങ്ങളെ സ്നേഹിക്കുന്നവരുടെയോ പ്രിയപ്പെട്ടവർക്ക് ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടുമെന്ന് തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here