തീയറ്റർ പീഡനം; ഉടമ അറസ്റ്റിൽ; പോലീസിന്റെ പ്രതികാര നടപടിയെന്ന് സൂചന
എടപ്പാൾ തീയറ്റർ പീഡനക്കേസിൽ പോലീസ് തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്തു. പീഡനം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാൻ വൈകിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ്. എടപ്പാൾ തീയറ്റർ ഉടമ സതീഷാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. സതീഷിനെ അൽപ്പസമയത്തിനകം തന്നെ കോടതിയിൽ ഹാജരാക്കും.
അതേസമയം, സതീഷിന്റെ അറസ്റ്റ് പോലീസിന്റെ പ്രതികാര നടപടിയാണെന്നും ആരോപണമുണ്ട്. തീയറ്റർ ഉടമയുടെ പരാതിയിലായിരുന്നു കേസെടുത്തത്. എന്നാൽ പരാതി നൽകിയിട്ടും
പോലീസ് കേസ് എടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതി മൊയ്തീനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂർ റേഞ്ച് ഐ.ജി.എം.ആർ അജിത്ത് കുമാർ സസ്‌പെന്റ് ചെയ്തിരുന്നു. ഏപ്രിൽ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here