പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസ്; പ്രതിക്ക് ഉപാധികളോടെ ജാമ്യം
മൂവാറ്റുപുഴയില്‍ പ്രഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറാം പ്രതിക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓടക്കാലി സ്വദേശി കിഴക്കയില്‍ വീട്ടില്‍ അസീസ് എന്ന ഓടക്കാലി അസീസിനാണ് കോടതി ജാമ്യം അനുവദിച്ചത്.
അഞ്ചു ലക്ഷം രൂപയ്‌ക്ക് തതുല്യമായ രണ്ടാള്‍ ജാമ്യം, കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെയോ ഹാജാരാവാനല്ലാതെ വീടിന്റെ പരിസരം വിട്ടുപോകരുത്, കേസിലെ സാക്ഷികളെ സ്വാധീനിക്കുകയോ തെളിവു നശിപ്പിക്കുകയോ ചെയ്യരുത്, ഇത്തരത്തിലുള്ള മറ്റു കേസുകളുണ്ടാവാന്‍ പാടില്ല, ഇത്തരത്തിലുള്ള കേസുകളുമായി ബന്ധപ്പെട്ടു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, ജാമ്യം നിലനില്‍ക്കുന്ന കാലയളവില്‍ മറ്റാരുടേയും പേരിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ ഉപാധികളും തുറന്ന പ്രഖ്യാപനങ്ങളോ, പത്രസമ്മേളനങ്ങളിലോ, ചാനല്‍ ചര്‍ച്ചകളിലോ, സാമൂഹിക മാധ്യങ്ങള്‍ വഴിയുള്ള ചര്‍ച്ചകളിലോ, പൊതു ചര്‍ച്ചകളിലോ, സെമിനാറുകളിലോ ജാമ്യ കാലയളവില്‍ പങ്കെടുക്കാന്‍ പാടില്ല. എല്ലാ തിങ്കളാഴ്‌ചകളിലും വ്യാഴാഴ്‌ചകളിലും രേഖാമൂലം അറിയിപ്പു കിട്ടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം.
2016 മാര്‍ച്ച് മൂന്നിനു ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മൂന്നു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. വിചാരണ നടപടികള്‍ വൈകുന്നതു കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. 2015 ഏപ്രില്‍ 30 നു കേസിലെ 31 പ്രതികള്‍ക്കെതിരെയുള്ള വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്‌താവിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here