പൊതുസമൂഹത്തിന്റെ ഈ കരുതല്‍ പോസിറ്റീവായാണ് കാണേണ്ടത്; നിപയെ കുറിച്ച് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ പൊതുസമൂഹം പുലര്‍ത്തിയ കരുതല്‍ പോസിറ്റീവായാണ് കാണേണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ആരോഗ്യരംഗത്ത് സംസ്ഥാനം പുലര്‍ത്തിയ ഉത്തരവാദിത്വത്തെ ശാരദക്കുട്ടി അഭിനന്ദിച്ചു. മെഡിക്കല്‍ രംഗത്തുള്ളവര്‍ തന്നെ അതിനെ ശ്ലാഘിച്ചതായും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേരളത്തിലായതുകൊണ്ടാണ് ഈ രോഗം ഇത്രവേഗം നിയന്ത്രണാധീനമായത് എന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് ഏറെ അഭിമാനത്തോടെയും ആശ്വാസത്തോടെയുമാണ് താന്‍ കേട്ടതെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്…
രണ്ടാഴ്ചത്തെ കോഴിക്കോട് വാസത്തിനു ശേഷം ഇന്ന് മടക്കം. നിപ പനിയുടെ പേടിയിൽ, ജാഗ്രതയിൽ വിജനമായിരുന്നു നഗരം. ഏറെ തിരക്കുള്ള മെഡിക്കൽ കോളേജും പരിസരവും നിശ്ശബ്ദം മൂകം. പൊതുവിടങ്ങളൊക്കെ ആളനക്കമില്ലാതെ. പനിയുടെ പേടി എന്നതിനേക്കാൾ കേരളത്തിന്റെ ആരോഗ്യ സംരക്ഷണത്തിനുള്ള ജാഗ്രത എന്ന നിലയിൽ പൊതു സമൂഹത്തിന്റെ ഈ കരുതൽ പോസിറ്റീവായാണ് കാണേണ്ടത്. ‘തീർച്ചയായും കേരളം വ്യത്യസ്തമാണ് . ആരോഗ്യ മന്ത്രിയും സംഘവും കാണിക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് മെഡിക്കൽ രംഗത്തുള്ളവർ എത്ര ആശ്വാസത്തോടെയാണ് സംസാരിക്കുന്നത്. കേരളത്തിലായതു കൊണ്ടു മാത്രമാകാം ഈ രോഗം ഇത്രവേഗം നിയന്ത്രണാധീനമായത് എന്ന് സീനിയർ ഡോക്ടർമാർ ഉൾപ്പെടെ പറഞ്ഞത് ഏറെ അഭിമാനത്തോടെയും ആശ്വാസത്തോടെയുമാണ് കേട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here