തെരുവിന്റെ ഗായകന്‍ മുഹമ്മദ് ഗസ്നി അവശനിലയില്‍
ഒരിക്കല്‍ വിനീത് ശ്രീനിവാസന്‍ ഒരു പോസ്റ്റിട്ടതിന് പിന്നാലെ കേരളം മുഴുവന്‍ തപ്പി നടന്ന ഗായകനാണ് മുഹമ്മദ് ഗസ്നി. ഗായകനെ തിരിച്ചറിഞ്ഞതോടെ ഫ്ളവേഴ്സ് അടക്കമുള്ള ചാനലില്‍ മുഹമ്മദ് ഗസ്നി എത്തിയിരുന്നു. അതോടെ ശ്രദ്ധേയനായ താരത്തെ ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ അവശ നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. ഭക്ഷണം കഴിക്കാതെ തീരെ അവശനായാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറിവ് കാരണം വലതുകാലില്‍ വലിയ മുറിവും നീരും ഉണ്ട്. തെരുവുകളില്‍ പാടി ഉപജീവനം നടത്തിയിരുന്ന ഗസ്നിയുടെ ബാഗും ഇതിനിടെ ആരോ കവര്‍ന്നു. ആലുവ റെയില്‍വേ സ്റ്റേഷനിലാണ് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്. ഗായിക പ്രിയ അച്ചുവാണ് ഗസ്നിയെ തിരിച്ചറിഞ്ഞതും ആശുപത്രിയില്‍ എത്തിച്ചതും. മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി എല്ലാവരും ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു.
ഗസ്നിയുടെ ജീവിതം ഇങ്ങനെ
28വര്‍ഷത്തോളം ചുമട്ട് തൊഴിലാളിയായിരുന്നു മുഹമ്മദ്.കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് വീട്. കൊല്ലം ജില്ലയിലെ അഞ്ചലിലായിരുന്നു ജോലി നോക്കിയത്. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ഒരു അപകടത്തെ തുടര്‍ന്ന് ജോലിയ്ക്ക് പോകാനാകാത്ത അവസ്ഥയിലായി, കൂട്ടിന് വാര്‍ദ്ധക്യവുമെത്തി. അതോടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടാതായി. അവഗണന കടുത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഇപ്പോള്‍ പാട്ടാണ് ഏക ഉപജീവന മാര്‍ഗ്ഗം. കവലകളില്‍ കരോക്കെ വച്ച് പാട്ട് പാടും. മെക്ക് സെറ്റും ഓട്ടോ കൂലിയും നല്‍കി ബാക്കിയുള്ളതുമായി ജീവിക്കും. ആറായിരം രൂപ വരെ ചിലദിവസങ്ങളില്‍ ലഭിക്കാറുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുഹമ്മദിന്റെ ‘പാട്ടുജീവിതം’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here