യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനിൽ എലിയുണ്ട് !
ട്രെയിൻ യാത്രയ്ക്കിടെ പെട്ടികളും ബാഗുകളുമെല്ലാം മോഷ്ടാക്കളിൽ നിന്നുമാത്രമല്ല ഇനി മുതൽ എലികളിൽ നിന്നും സംരക്ഷിക്കണം. കാരണം എത്ര വിലപിടിപ്പുള്ള വസ്തുക്കളും ബാഗ് തുരന്ന് കടിച്ചുകീറാൻപോന്ന എലികൾ റെയിൽവേ ബോഗികളിൽ തന്നെയുണ്ട്. ഇന്ത്യൻ റെയിൽവേയ്ക്ക് ഭക്ഷണ നിലവാരവും മറ്റു സൗകര്യവും കണക്കിലെടുത്താൽ അമ്പത് മാർക്ക് പോലും നൽകാനാകില്ലെങ്കിലും എലി, പല്ലി, പാറ്റ മുതലായ ജന്തുക്കൾ വരെ സൈ്വര്യവിഹാരം
നടത്തുന്ന തരത്തിലേക്ക് അധപതിച്ചു കഴിഞ്ഞുവെന്ന് ജനം മനസ്സിലാക്കുന്നത് അടുത്തിടെ ഗരീബ്രത്ത് ട്രെയിനിലെ യാത്രക്കാരിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിലൂടെയാണ്.
മുംബൈയിൽ നിന്നും ഷൊർണൂരിലേക്കുള്ള ഗരീബ്രത്ത് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഷൊർണൂർ സ്വദേശി രമ്യ. യാത്രയ്ക്കിടെ എന്തിനോവേണ്ടി ബാഗ് തുറന്നപ്പോഴാണ് രമ്യ ഞെട്ടുന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന വസ്ത്രമെല്ലാം എലി കടിച്ചുകീറിയിരിക്കുന്നു. യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സീറ്റിനടിയിലെ തുളയിലൂടെയാണ് എലി കമ്പാർട്ട്‌മെന്റിൽ പ്രവേശിച്ചിരിക്കുന്നത്. എലി തുരന്ന ബാഗും, കടിച്ചു കീറിയ വസ്ത്രങ്ങളും മറ്റു വസ്തുക്കളുമെല്ലാം വീഡിയോയിലൂടെ കാണാൻ സാധിക്കും.
ട്രെയിൻ കോച്ചുകളിലെല്ലാം നിശ്ചിത ഇടവേളകളിൽ നിർബന്ധമായും എലികൾ, പ്രാണികൾ പോലുള്ളവയെ തുരത്താനുള്ള നശീകരണ വിദ്യകൾ ചെയ്യാറുണ്ട്. എന്നാൽ ഇത് എത്രമാത്രം ഫലപ്രദമായി ചെയ്യുന്നുണ്ട് എന്നതിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ സംഭവം.
മാത്രമല്ല, എലികളുടെ സാനിധ്യം എലിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കും മറ്റും കാരണമാക്കുമെന്നതും ട്രെയിൻ യാത്രക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.
2015 ൽ ഡൽഹിയിലെ ട്രെയിൻ കോച്ചുകളിൽ എലിശല്യമുണ്ടെന്ന് കാണിച്ച് യാത്രക്കാർ റെയിൽവേ മന്ത്രിക്ക് പരാതി നൽകിയിരുന്നു. അന്ന് രാജ്യത്തുടനീളമുള്ള തീവണ്ടികളിൽ ഇതിനുവേണ്ട നടപടികൾ കൈകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മൂന്ന് വർഷം പിന്നിട്ടിട്ടും രാജ്യത്തെ ട്രെയിനുകളുടെ അവസ്ഥ ഒരടിപോലും മുമ്പോട്ടു പോയിട്ടില്ല.
മുമ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ മുളച്ചുപൊന്തുന്ന കൂണുകൾ ട്രെയിൻ കോച്ചുകളിൽ വളർന്നുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ റെയിൽവേയെ നാണം കെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here