മഴ വ്യാഴാഴ്ച വരെ; വ്യാപക നഷ്ടം, ഗതാഗതം താറുമാറായി
സംസ്ഥാനത്ത് കനത്ത മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല്‍ ആരംഭിച്ച മഴ സംസ്ഥാനത്ത് പല ജില്ലകളിലും നിലയ്ക്കാതെ തുടരുകയാണ്. തീവണ്ടി ഗതാഗതത്തേയും റോഡ് ഗതാഗത്തേയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള ട്രെയിനുകളാണ് വൈകിയോടുന്നത്. അന്ത്യോദയ ട്രെയിനു മുകളിലേക്ക് മരം വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. രണ്ട് മണിക്കൂറോളം വൈകിയാണ് ഇപ്പോള്‍ ട്രെയിന്‍ ഓടുന്നത്.കുട്ടനാട്ടില്‍ വന്‍ കൃഷി നാശം ഉണ്ടായിട്ടുണ്ട്.ഇവിടെ വ്യാപകമായി മടവീഴ്ചയും ഉണ്ടായി. അഞ്ഞൂറ് ഏക്കറോളം പ്രദേശത്തെ കൃഷി നശിച്ചതായി കണക്കാക്കുന്നു. എസി റോഡ് വഴിയുള്ള ഗതാഗതം കെഎസ്ആര്‍ടിസി നിറുത്തി വച്ചു.
കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വള്ളം കയറി. കെഎസ്ആര്‍ടിസി സ്റ്റാന്റും വെള്ളത്തിനടിയിലാണ്. എംജി റോഡിലും വെള്ളം കയറി. കൊല്ലത്തും കനത്ത മഴയാണ്. കൊറ്റങ്കര വില്ലേജിലെ പതിനൊന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നാറിലും ശക്തമായ മഴ തുടരുകയാണ്. തോരാതെപെയ്യുന്ന മഴയില്‍ ശക്തമായ നീരൊഴുക്കില്‍ മുുതിരപ്പുഴ കരകവിഞ്ഞു. കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഹെഡ്വര്‍ക്സ് ഡാമിന് സമീപം മണ്ണിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലെത്തി. വിനോദ സഞ്ചാര മേഖല പൂര്‍ണ്ണമായും നിലച്ചു. മുതിരപ്പുഴയാറിന്റെ സമീപത്തുള്ള കോട്ടേജുകളടക്കം അടക്കം വെള്ളം കയറിയ അവസ്ഥയിലാണ്. ഇക്കാനഗറില്‍ കൈത്തോട് കരകവിഞ്ഞ് പ്രദേശം ഒറ്റപ്പെട്ടു. കൊച്ചി ധനുഷ്കോടി ദേശീയപാത, സൈലന്‍റ്വാലി റോഡ് എന്നിവടങ്ങില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്.
പെരിയാറും മീനച്ചലാറും കരകവിഞ്ഞ് ഒഴുകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here