Advertisement

തൊടുപുഴ കൂട്ടക്കൊല; സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പോലീസ്

August 3, 2018
Google News 0 minutes Read

തൊടുപുഴയിലെ കൂട്ടക്കൊലക്കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രണ്ടുപേര്‍ ഇതിനോടകം തന്നെ പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണനുമൊത്ത് പ്രവര്‍ത്തിച്ചിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഇവരെ ഉന്നത പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് അമ്പതിലേറെ പേരെ ഇതിനോടകം ചോദ്യം ചെയ്തു.

തൊടുപുഴ ഡിവൈഎസ്പി കെ.പി ജോസിന്റെ നേതൃത്വത്തില്‍ കാളിയാര്‍, തൊടുപുഴ, കഞ്ഞിക്കുഴി സിഐമാരും പോലീസുകാരും സൈബര്‍ വിഭാഗവും ഉള്‍പ്പെട്ട 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട നാലുപേരുടെയും മൊബൈല്‍ ഫോണ്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആര്‍ഷയുടേത് മാത്രം പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ്. മറ്റുള്ളവരുടെ ഫോണില്‍ നിന്ന് കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ വിളിച്ച കോളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്‌പെക്ട്ര സംവിധാനം ഉപയോഗിച്ചാണ് ഫോണ്‍ വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നത്. ജില്ലാ സൈബര്‍ സെല്ലുകളാണ് സ്‌പെക്ട്രയെത്തിച്ച് കേസ് അന്വേഷണത്തില്‍ സഹായിക്കുക.

നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിന്നില്‍ മോഷണ ശ്രമമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തലയ്ക്ക് അടിച്ചും കുത്തിയുമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കൊലപാതകത്തില്‍ മോഷണ ശ്രമം ഉണ്ടെന്ന് പോലീസ് സംശയിക്കുന്നത്. വീട്ടില്‍ നിന്ന് നാല്പത് പവന്‍ മോഷണം പോയെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്. കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ രണ്ട് ദിവസം മുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .

ഇരുപതോളം മുറിവുകള്‍ വരെ ഇവരുടെ മൃതദേഹത്തിലുണ്ടായിരുന്നത്. കൃഷ്ണന്റെ തലയോട്ടി തകര്‍ന്ന നിലയിലാണ്. അര്‍ജ്ജുന്റെ കുടല്‍മാല പുറത്തു വന്നിരുന്നു. എല്ലാവരുടേയും മൃതദേഹം മൂന്നടി മാത്രം താഴ്ചയുടെ കുഴിയില്‍ അടക്കിയ നിലയിലാണ് കണ്ടെത്തിയത്. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ ബന്ധുക്കളുടെ ലിസ്റ്റ് തയ്യാറാക്കിയ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സിസിടിവി ക്യാമറപോലും കണ്ടെത്താനായിട്ടില്ല. കൃഷ്ണന്റെ രണ്ട് മക്കള്‍ക്കും കോളേജിലെ ഒരു വിദ്യാര്‍ത്ഥികളുമായും ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here