ബോധ്ഗയ സ്ഫോടന കേസില്‍ അറസ്റ്റിലായ ഷഹിദുല്‍ ഇസ്ലാം ഇന്ത്യയിലെ ജമാഅത്തെ ഉള്‍ മുജാഹിദ്ദീന്‍ തലവൻ!
ബോധ്ഗയ സ്ഫോടന കേസില്‍ അറസ്റ്റിലായ ഷഹിദുല്‍ ഇസ്ലാം ഇന്ത്യയിലെ ജമാഅത്തെ ഉള്‍ മുജാഹിദ്ദീന്‍ തലവനെന്ന് എന്‍ഐഎ. ബംഗ്ലാദേശിലടക്കം നിരവധി കേസുകളില്‍ ഷഹിദുല്‍ ഇസ്ലാം പ്രതിയാണ്. 2014ല്‍ ബംഗ്ലാദേശ് കോടതി 95 വര്‍ഷത്തെ തടവ് വിധിച്ചതോടെ ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത വാർത്ത ട്വന്റിഫോർ പുറത്ത് വിട്ടിരുന്നു.
കര്‍ണാടക രാമഗരയില്‍ നിന്നും പിടികൂടിയ ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് ഷഹിദുല്‍ ഇസ്ലാമിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ജമാഅത്തെ ഉള്‍ മുജാഹിദ്ദീന്‍ (ബംഗ്ലാദേശ്)ന്റെ ഇന്ത്യയിലെ മുതിര്‍ന്ന നേതാവും ശൂറാ കൗണ്‍സില്‍ അംഗവുമാണ് ഇയാളെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ബോധ്ഗയ കേസ് കൂടാതെ ബംഗാളിലെ ബര്‍ദ്വാന്‍ സ്ഫോടനം, ബംഗ്ലാദേശില്‍ നടന്ന വിവിധ സ്ഫോടന പരന്പരകള്‍ എന്നിവയില്‍ ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്. ഒപ്പം ബംഗ്ലാദേശില്‍ തന്നെ തൃശാലില്‍ പോലീസ് വാന്‍ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഒരു കൊലക്കേസില്‍ അടക്കം പ്രതിയായ ഷഹിദുല്‍ ഇസ്ലാമിനെ 95 വര്‍ഷത്തേക്ക് ബംഗ്ലാദേശ് കോടതി ശിക്ഷിച്ചതോടെ 2014ല്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
അതേസമയം അറസ്റ്റിലാകുന്പോള്‍ ഷഹിദുല്‍ ഇസ്ലാം രാമനഗരയില്‍ തുണിക്കച്ചവടക്കാരനായി ഒളിവില്‍ താമസിക്കുകയായിരുന്നു. സ്ഫോടക വസ്തുക്കളുടെ ഉപയോഗം, ബോംബ് നിര്‍മാണം എന്നിവയില്‍ ഷഹിദുല്‍ ഇസ്ലാം പ്രാവീണ്യം ഉള്ള വ്യക്തിയാണെന്ന് എന്‍ഐഎ വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here