Advertisement

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

August 10, 2018
Google News 0 minutes Read
E.Chandrasekharan

പ്രളയബാധിത മേഖലകളില്‍ സൗജന്യ റേഷന്‍, സഹായധനം

ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്ന് ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തവും കാര്യക്ഷമവുമായി ഏകോപിപ്പിക്കാന്‍ ജില്ല ഭരണകൂടത്തിന് കഴിയുന്നുണ്ട്. ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വെള്ളപ്പൊക്കത്തില്‍ നിന്നും മഴക്കെടുതിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. പ്രളയബാധിത മേഖലകളില്‍ അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

അര്‍ഹരായവരെ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവര്‍ക്കെല്ലാം സഹായധനം വിതരണം ചെയ്യും. ഇതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തും. ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് റെസ്‌ക്യു തുടങ്ങിയ സേനാ വിഭാഗങ്ങളെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി വില്ലേജിലെ പിഴല എന്നിവിടങ്ങളിലാകും സേന നിലയുറപ്പിക്കുക. ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ക്രമീകരണങ്ങളും ഒരുക്കും. പുതപ്പ്, തലയിണ മുതലായ സൗകര്യങ്ങള്‍ ലഭ്യമാക്കും. കര്‍ക്കിടകവാവ് ബലി നടത്തുന്നവര്‍ ജാഗ്രത പാലിക്കണം. ബലിതര്‍പ്പണം കര്‍ശന നിയന്ത്രണത്തോടെയാകും നടത്തുക. പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം ചടങ്ങുകള്‍ നിര്‍വഹിക്കണമെന്ന് മന്ത്രി പറഞ്ഞു.

ബലിതര്‍പ്പണത്തിന് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആലുവ മണപ്പുറം, ചേലാമറ്റം എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് പുഴയില്‍ നിന്ന് പരമാവധി അകന്നു നിന്ന് ചടങ്ങുകള്‍ നിര്‍വഹിക്കണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കും. വെള്ളമിറങ്ങിയ ശേഷം തിരികെ വീട്ടിലെത്തുമ്പോള്‍ ചെളി അടിഞ്ഞുകൂടിയ വീടുകള്‍ വൃത്തിയാക്കുന്നതിന് സഹായം നല്‍കുന്നത് പരിഗണിക്കും. പൊതു ശുചീകരണത്തിനും പ്രത്യേക സംവിധാനമൊരുക്കം. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാകും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. കര്‍ഷകര്‍ക്കുണ്ടായ കൃഷി നാശം സംബന്ധിച്ച് വിശദമായ കണക്കെടുപ്പ് നടത്തും. തെറ്റായ പ്രചരണങ്ങളിലൂടെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തരുത്. കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് സംവിധാനമുണ്ടാക്കും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഓരോ പ്രദേശത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി.
ക്യാംപിലെത്തുന്നവര്‍ക്ക് മാത്രമല്ല ദുരിതബാധിത മേഖലയിലുള്ളവര്‍ക്കെല്ലാം സഹായധനം ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം വി.ഡി. സതീശന്‍ എം.എല്‍.എയാണ് മുന്നോട്ട് വെച്ചത്. ക്യാംപിലേക്കാവശ്യമായ സാധനങ്ങള്‍ സപ്ലൈകോയില്‍ നിന്നു മാത്രമല്ല പൊതു വിപണിയില്‍ നിന്നും വാങ്ങുന്നതിന് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയുടെ കിഴക്കന്‍ മേഖലയായ കുട്ടമ്പുഴയില്‍ ആദിവാസി കോളനിയില്‍ മെഡിക്കല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ജോയ്‌സ് ജോര്‍ജ് എം.പി. ആവശ്യപ്പെട്ടു. വൈപ്പിന്‍ കടമക്കുടി ദ്വീപ് നിവാസികള്‍ക്കായി അധിക ബോട്ട് ഏര്‍പ്പെടുത്തണമെന്ന് എസ്.ശര്‍മ്മ എം.എല്‍.എ ആവശ്യപ്പെട്ടു. കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും കുറുങ്കോട്ട, താന്തോന്നിത്തുരുത്ത് ദ്വീപുകളില്‍ ബോട്ട് അനുവദിക്കണമെന്നും ഹൈബി ഈഡന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കുട്ടമ്പുഴയിലെ ആദിവാസി ഊരുകളില്‍ റേഷന്‍, വൈദ്യസഹായം എന്നിവ അടിയന്തരമായി എത്തിക്കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തണമെന്ന് എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കീഴില്ലത്ത് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. സ്‌കൂളുകളില്‍ ജാഗ്രത പാലിക്കേണ്ടത് സംബന്ധിച്ച് അവബോധം നടത്തണം. മുവാറ്റുപുഴ വെള്ളൂര്‍കുന്നം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരുടെ പരിശീലനം ലഭ്യമാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

ആലുവ പ്രിയദര്‍ശിനി ഹാളില്‍ നടന്ന യോഗത്തില്‍ എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, ജോണ്‍ ഫെര്‍ണാണ്ടസ്, എല്‍ദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രന്‍, റോജി എം. ജോണ്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, അനുപ് ജേക്കബ്, എല്‍ദോ എബ്രഹാം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി എബ്രഹാം, കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ആര്‍ ഡി ഒ മാരായ എസ്.ഷാജഹാന്‍, എം.ടി.അനില്‍കുമാര്‍, പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here