Advertisement

കടപ്പുറം ഇളകി; തിരമാലപോലെ ഇരമ്പിയെത്തിയ കേരളത്തിന്റെ സൈന്യം…

August 20, 2018
Google News 1 minute Read

ബോട്ടിലേക്ക് ജനങ്ങൾക്ക് കയറാൻ സ്വന്തം ചുമൽ നൽകിയ ജെയ്സൽ, വെള്ളത്തിൽ നിന്ന് ഇരുകാലും പൊട്ടിയിട്ടും നൂറ്റമ്പതോളം ജീവനുകളെ രക്ഷിച്ച ആന്റണിച്ചേട്ടൻ,  അങ്ങനെ പലരുമാണ് ഇന്ന് കേരളത്തിന്റെ സൂപ്പർ ഹീറോസ്.

ദുരന്തമുഖത്ത് നിന്ന് വിറയാർന്ന കൈകളോടെ പലരും ഈ ഉരുക്കുമുഷ്ടിയിലേക്കാണ്  സ്വന്തം ജീവനെ എടുത്ത് വച്ചത്. ആടിയുലയുന്ന തോണിയിൽ ജീവനും മുറുകെ പിടിച്ചിരിക്കുമ്പോൾ ‘ഒന്നും സംഭവിക്കില്ല, ഞങ്ങളില്ലേ’ എന്ന് പറഞ്ഞ് സമാധാനിപ്പിതും ഇവർ തന്നെ.  ഇന്നലെ വരെ കടലിന്റെ മക്കളായിരുന്ന ഇവർ ഇന്ന് ‘കേരളത്തിൻറെ രക്ഷകർത്താക്കളാണ്’, കേരളത്തിന്റെ സൈന്യമെന്നാണ് കഴിഞ്ഞ ദിവസം മുതൽ ഇവരുടെ വിളിപ്പേര് തന്നെ!! ആരും ക്ഷണിച്ചിട്ടല്ല ഇവരിങ്ങോട്ട് ഓടിയെത്തിയത്.

കിട്ടിയ വണ്ടിയിലാണ് ബോട്ടുകൾ ദുരന്തമേഖലകളിലേക്ക് ഇവരെത്തിച്ചത്. ബോട്ടിനൊപ്പം വരൻ കഴിയാത്തവർ പല വണ്ടികൾ മാറി കയറി എത്തി. കടലുകയറിട്ടും ഓഖീ വീശിയിട്ടും കടപ്പുറത്തേക്ക് രക്ഷപ്രവർത്തനത്തിന് എത്താത്ത മുഖങ്ങളെ തന്നെയാണ് ഇന്നലെ അവർ രണ്ടാം നിലയിൽ നിന്നും ടെറസിൽ നിന്നുമൊക്കെ ചുമലിലേറ്റിയത്.

എല്ലാ ശക്തികളും തഴമ്പിച്ച കരങ്ങളിലേക്ക് ആവാഹിച്ച കടലിന്റെ മക്കളാണ് മലയാളികളുടെ സൂപ്പര്‍സ്റ്റാറുകള്‍. മഹാപ്രളയത്തിന് മുന്നില്‍ എല്ലാവരും പകച്ചുനിന്നപ്പോള്‍ അവര്‍ വെള്ളത്തോട് മല്ലടിച്ചു. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരം എന്ന് വിധിയെഴുതിയ സമയങ്ങളിലും സ്ഥലങ്ങളിലും കടലിനോട് മല്ലടിച്ച അനുഭവ സമ്പത്തുമായി മത്സ്യബന്ധനതൊഴിലാളികള്‍ രക്ഷകരായി. സോഷ്യല്‍ മീഡിയയിലും അവര്‍ തന്നെയാണ് താരങ്ങള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ സംസ്ഥാനം മുഴുവന്‍ കയ്യടിക്കുന്നത് അവരുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്. കയ്യടിക്കുന്നതോടൊപ്പം അവര്‍ക്കായി ചില അപേക്ഷകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വേണ്ടി നൂറുകണക്കിന് അഭ്യര്‍ത്ഥനകളാണ് കമന്റുകളായി വന്നുകൊണ്ടിരിക്കുന്നത്.

മത്സ്യബന്ധന തൊഴിലാളികളെ മാറ്റി നിര്‍ത്തുന്ന സമൂഹത്തോട് ആ മനോഭാവം തന്നെ മാറ്റണമെന്ന് ഒരുപാട് പേര്‍ ആവശ്യപ്പെടുന്നു. രക്ഷാദൗത്യത്തില്‍ രാവും പകലുമില്ലാതെ അധ്വാനിച്ച മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സ്വീകരണം നല്‍കണമെന്നും മാന്യമായ രീതിയില്‍ പ്രതിഫലം നല്‍കണമെന്നുമെല്ലാം നൂറുകണക്കിന് കമന്റുകളാണ് കഴിഞ്ഞ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ മനസ്സറിഞ്ഞ മുഖ്യമന്ത്രി അവരുടെ ആവശ്യങ്ങളെല്ലാം ഏറ്റവും നല്ല രീതിയില്‍ അംഗീകരിച്ചെന്നാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനവും വ്യക്തമാക്കുന്നത്.

 

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബോട്ടുകള്‍ക്ക് കേടുപാടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ചെലവില്‍ തീര്‍ത്തുകൊടുക്കുമെന്നും രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ദിനംപ്രതി 3000 രൂപയെന്ന കണക്കില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തദ്ദേശ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുമെന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അവരുടെ ആരാധകര്‍ക്ക് പൂര്‍ണ സംതൃപ്തിയായി.

മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച മുഖ്യമന്ത്രിക്ക് സോഷ്യല്‍ മീഡിയ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി. കേരളത്തിന്റെ സൈന്യം കടലിന്റെ മക്കള്‍ തന്നെയാണെന്ന് സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍ ആരാധകര്‍ പോലും കട്ടായം പറഞ്ഞിരിക്കുന്നു!!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here