Advertisement

റോഹിന്‍ങ്ക്യന്‍ കൂട്ടക്കൊല; സൈനിക നേതൃത്വം വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്ര സഭ

August 28, 2018
Google News 0 minutes Read

റോഹിന്‍ങ്ക്യന്‍ കൂട്ടക്കൊലയ്ക്ക് ഒരു വര്‍ഷം തികയവെയാണ് സൈനിക നേതൃത്വം വിചാരണ നേരിടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടത്. വംശഹത്യയും യുദ്ധക്കുറ്റങ്ങളും മ്യാന്മര്‍ സൈന്യത്തിനെതിരെ ചുമത്തുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളെല്ലാം മ്യാന്മര്‍ സൈന്യം കാറ്റില്‍ പറത്തിയെന്ന് വ്യക്തമാക്കിയാണ് സൈന്യം വിചാരണ നേരിടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടത്. സൈനിക മേധാവി മിഗ് ഓങ് ഹെയ്‌ന് അടക്കം ആറു ജനറല്‍മാരെ വിചാരണയ്ക്ക് വിധേയമാക്കണമെന്നാണ് മൂന്നംഗ വസ്തുത അന്വേഷണ സംഘം ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യു എന്നിന്റ ഇടപടല്‍. വിഷയം അന്താരാഷ്ട്ര നീതി ന്യായ കോടതിക്ക് കൈമാറണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

മ്യാന്മറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാന്‍ 2017ല്‍ ആണ് ഐക്യരാഷ്ട്ര സഭ യുഎന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫാക്ട് ഫൈന്‍ഡിങ് മിഷന്‍ രൂപികരിച്ചത്. മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യന്‍ ജനതയോട് ചെയ്ത ക്രൂരതകളെ കടുത്ത ഭാഷയിലാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരിക്കുന്നത്. കൂട്ടക്കൊലയെ അതീജീവിച്ച് ബംഗ്ലാദേശിലും മറ്റും അഭായര്‍ത്ഥികളായി എത്തിയവരോട് നേരിട്ട് മൊഴിയെടുത്താണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവരില്‍ സൈനികരുടെ ക്രൂരതതയ്ക്ക് ഇരയായവരും സാക്ഷികളുമായ 875 പേരുണ്ടായിരുന്നു. സൈന്യത്തിന്റെ പീഡനത്തെ അതീജിവിച്ചവര്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ മനുഷ്യാവകാശങ്ങളുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മ്യാന്‍മര്‍ ഭരണാധികാരി ഓങ്‌സാങ് സ്യൂചിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റോഹിങ്ക്യന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനോ അത് പരിഹരിക്കാനോ ഒരു തരത്തിലുള്ള ശ്രമവും സ്യൂചി നടത്തിയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമാധാനത്തിനുള്ള നേബെല്‍ സമ്മാനം നേടിയ സ്യൂചി സ്വന്തം ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അടിവരയിടുന്നതാണ് ഈ റിപ്പോര്‍ട്ട്

ആറര ലക്ഷത്തോളം ആളുകളാണ് വീടും നാടും ഉപേക്ഷിച്ച് അന്ന് പലായനം ചെയ്തത്. അഭാാര്‍ത്ഥികളായി ബംഗ്ലാദേശിലേക്ക് എത്തിയ റോഹിങ്ക്യകള്‍ ഇപ്പോഴും പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. സ്ത്രീകളും പെണ്‍കുട്ടികളും നിരന്തരം പീഡനത്തിന് ഇരയാകുന്നു. വിദ്യാഭ്യാസവും ഭക്ഷണവുമൊക്കെ നിഷേധിക്കപ്പെട്ട ബാല്യങ്ങളും മറ്റൊരു നാട്ടില്‍ അന്യരായി കഴിയേണ്ടി വന്ന പുരുഷന്മാരുമൊക്കെ ആ സൈനിക നടപടികളുടെ ബാക്കിപത്രങ്ങളാണ്.

അതിനിടെ ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടിന് പിന്നാലെ മ്യാന്‍മര്‍ സൈനിക മേധാവിയുട അക്കൗണ്ടും, സൈന്യത്തിന്റെ ടെലിവിഷന്‍ ചാനലിന്റെയും സൈന്യവുമായി ബന്ധപ്പെട്ട പേജും ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here