പീഡനക്കേസില്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം; അറസ്റ്റിനായി മുറവിളി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ളതായി വിവരം. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി ലഭിക്കണമെന്ന നിലപാടിലാണ് അന്വേഷണസംഘമെന്നും റിപ്പോര്‍ട്ടുകള്‍. മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യാവൂ എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജലന്ധറിലെത്തിയ അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താതെ തിരിച്ചുപോന്നത്.
സംഭവം നടന്ന സമയത്ത് താന്‍ കുറവിലങ്ങാടയിരുന്നില്ല തൊടുപുഴയിലാണ് എന്നായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസം അതായത് 2014 മെയ് അഞ്ചാം തിയതി ഇയാള്‍ കുറവിലങ്ങാട് കന്യാസ്ത്രിമഠത്തിലെത്തിയിരുന്നു എന്നതിനുള്ള ശക്തമായ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇത്തരത്തില്‍ ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ച പലകാര്യങ്ങളും സത്യസന്ധമായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. മാത്രമല്ല ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല കന്യാസ്ത്രീയില്‍ നിന്നും മറ്റും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും ഇപ്പോള്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here