Advertisement

ജിദ്ദയിലെ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി പിരിച്ചു വിട്ട നടപടിക്കെതിരെ രക്ഷിതാക്കള്‍

September 3, 2018
Google News 0 minutes Read
jiddha

ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയെ ഒരു സുപ്രഭാതത്തില്‍ പിരിച്ചു വിട്ട നടപടിക്കെതിരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും രംഗത്ത് വന്നു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷിതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് ആരോപിച്ചു. പന്ത്രണ്ടായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ 2016 മേയ് മാസത്തിലാണ് മൂന്നു വര്‍ഷത്തെ കാലാവധിയുള്ള കമ്മിറ്റിയെ രക്ഷിതാക്കള്‍ വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തത്. 2019 മേയ് വരെ കാലാവധി ഉണ്ടായിരിക്കെ കമ്മിറ്റി പിരിച്ചു വിട്ടതായി ഇക്കഴിഞ്ഞ ഏഴാം തിയ്യതി സൗദി വിദ്യാഭ്യാസ മന്ത്രാലയം കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരമാണ് കമ്മിറ്റി പിരിച്ചു വിട്ടതെന്നാണ് ആരോപണം. പിരിച്ചു വിടാനുള്ള കാരണം കത്തില്‍ പറയുന്നില്ല. മൂന്നു പതിറ്റാണ്ടിലധികം സേവനം ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് മസൂദ് അഹമദിനെയും എംബസിയുടെ നിര്‍ദേശപ്രകാരം പിരിച്ചു വിട്ടതായി കത്തില്‍ പറയുന്നു. വിരമിക്കാനുള്ള പ്രായമായതിനാല്‍ ജൂലൈ മാസത്തോടെ വിരമിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലുള്ള സ്കൂള്‍ ഹയര്‍ബോര്‍ഡും മാനേജിംഗ് കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പിരിച്ചു വിടലുകള്‍ക്ക് കാരണം എന്നാണ് പിരിച്ചു വിടപ്പെട്ട മാനേജിംഗ് കമ്മിറ്റിയംഗങ്ങളുടെ ആരോപണം. പ്രിന്‍സിപ്പാളിനെ പിരിച്ചു വിടാന്‍ ഹയര്‍ ബോര്‍ഡ്‌ നേരത്തെ മാനേജിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മുമ്പുള്ള മാനേജിംഗ് കമ്മിറ്റിയുടെ കാലത്ത് വാടകക്കെടുത്ത സ്കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട് ഒരു കേസ് നില നിന്നിരുന്നു. പ്രിന്‍സിപ്പാള്‍ ആണ് ഇതിനു കാരണമെന്ന ആരോപണം ഉന്നയിച്ചായിരുന്നുവത്രേ പിരിച്ചു വിടാനുള്ള നിര്‍ദേശം. എന്നാല്‍ അധ്യയന വര്‍ഷത്തിനിടയിലായതിനാലും, ഒരു പകരക്കാരനെ നിയമിക്കാത്തതിനാലും ഇപ്പോള്‍ പിരിച്ചു വിടുന്നത് അഭികാമ്യമല്ലെന്ന്‍ മാനേജിംഗ് കമ്മിറ്റി വിലയിരുത്തി. കൂടാതെ ഈ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല.. പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജെടുത്ത ശേഷം നവംബര്‍ മുപ്പതിന് പിരിച്ചു വിടാമെന്നായിരുന്നു കമ്മിറ്റിയുടെ നിലപാട്. ഇതറിയിച്ച കൂട്ടത്തില്‍ 1990 മുതല്‍ പ്രവര്‍ത്തിക്കുന്ന ബോയ്സ് വിഭാഗം കെട്ടിടവുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുപ്പത്തിരണ്ട് മില്യണ്‍ സൗദി റിയാല്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നും കമ്മിറ്റി ഹയര്‍ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇതെല്ലാം ഹയര്‍ ബോര്‍ഡിനെ ചോടിപ്പിച്ചതായി കമ്മിറ്റിയംഗങ്ങള്‍ ആരോപിക്കുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമപ്രകാരം ,മാനേജിംഗ് കമ്മിറ്റി പിരിച്ചു വിടണമെങ്കില്‍ ഒരു അന്വേഷണ കമ്മിറ്റി രൂപീകരിക്കണം. അതില്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരിക്കണം, കമ്മിറ്റിയുടെ ഭാഗം കേള്‍ക്കണം തുടങ്ങിയ വ്യവസ്ഥകളുണ്ട്. ഇതൊന്നും പാലിക്കാതെ കമ്മിറ്റിയെ പിരിച്ചു വിട്ടത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും രക്ഷിതാക്കളുടെ അവകാശങ്ങളെ ഹനിക്കലാണെന്നും യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ഒറ്റക്കെട്ടായി സൌദിയിലും ഇന്ത്യയിലും അധികൃതരെ സമീപ്പിക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു.

മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് കമ്മിറ്റിയംഗങ്ങള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതില്‍ രണ്ട് പേര്‍ രാജി വെച്ചു. ബാക്കി അഞ്ചു പേരും ഒന്നിച്ചാണ് ഈ നിലപാടുകള്‍ സ്വീകരിച്ചത്. നിലവിലുള്ള കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ശംസുദ്ധീന്‍ ഉള്‍പ്പെടെ കമ്മിറ്റിയംഗങ്ങളും മുന്‍ കമ്മിറ്റിയംഗങ്ങളുംവിവിധ സംഘടനാ പ്രതിനിധികളും രക്ഷിതാക്കളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here