ഗുഡ്ക അഴിമതി; ആരോഗ്യമന്ത്രി, ഡിജിപി എന്നിവരുടെ വീട്ടിൽ സിബിഐ റെയ്ഡ്
ഗുഡ്ക അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ, പൊലീസ് ഡയറക്ടർ ജനറൽ ടി കെ രാജേന്ദ്രൻ, മുൻ മന്ത്രി ബി വി രമണ എന്നിവരുടെ വസതികൾ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിൽ സി ബി ഐ റെയ്ഡ് നടക്കുന്നു.
ഇതാദ്യമാണ് ഡിജിപി യുടെ വസതി സി ബി ഐ റെയ്ഡ് ചെയ്യുന്നത്. മുൻ ചെന്നൈ സിറ്റി കമ്മീഷണർ എസ് ജോർജിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
സിബിഐയുടെ ന്യൂഡൽഹിയിൽ നിന്നുള്ള അഴിമതി വിരുദ്ധ യൂണിറ്റ് ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. രാജേന്ദ്രനും ജോർജുമായി ബന്ധമുള്ള മുൻ പൊലീസ് ഓഫീസർമാരുടെ വീടുകളിലും അന്വേഷണം നടക്കുന്നാതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഐ ആർ എസ് (കസ്റ്റംസ്) ഓഫീസർമാർ, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ, ആദായ നികുതി ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളും റെയ്ഡിൽ ഉൾപ്പെടുന്നു.
തമിഴ്‌നാട്ടിൽ 2013 മുതൽ നിരോധിക്കപ്പെട്ടിരുന്ന എം ഡി എം ബ്രാൻഡിലുള്ള ഗുഡ്കയുടെ നിർമാതാവ് മാധവ റാവുവിനെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഇദ്ദേഹം വൻതുക മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നല്കിയിരുന്നുവെന്ന് അറിയുന്നത്. കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകളിലാണ് റെയ്ഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here