‘മെത്രാനച്ചന് ഊരാക്കുടുക്ക്’; പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ടേക്കും
പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തില്‍. ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്ത് വന്നതോടെ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുരുക്ക് മുറുകുകയാണ്. സര്‍ക്കാറില്‍ നിന്നും സഭയില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് പ്രതിഷേധത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ പറഞ്ഞു. ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികളാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
അതിനിടയിലാണ്, പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കണ്ടേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. സംസ്ഥാന സര്‍ക്കാറിനും കത്തോലിക്കാ സഭയ്ക്കും ഇത് തിരിച്ചടിയാകും. മാധ്യമങ്ങളെ എപ്പോള്‍ കാണുമെന്നതിനെ കുറിച്ചോ എവിടെ വച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നതിനെ കുറിച്ചോ സ്ഥിരീകരണം ലഭിച്ചിട്ടല്ല.
ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ സഭയ്ക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കന്യാസ്ത്രീകൾ. തങ്ങളുടെ സഹോദരിക്ക് നിതീകിട്ടിയില്ലെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന സമരത്തിലാണ് കന്യാസ്ത്രീകളുടെ പ്രതികരണം. സഭയും സർക്കാരും കൈവിട്ടതോടെയാണ് പരസ്യപ്രതിഷേധത്തിനിറങ്ങേണ്ടിവന്നതെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധസമരത്തിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളടക്കം പങ്കെടുക്കുന്നുണ്ട്.
കൗൺസിൽ ഭാരവാഹികൾക്കൊപ്പം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സത്യാഗ്രഹസമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമരപ്പന്തലിൽ ഇവർ ഉപവസിക്കുന്നുണ്ട്. ബിഷപ്പിനെതിരെ കൂടുതൽ മൊഴികൾ പുറത്തുവന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
ബിഷപ്പിന്റെ മോശം പെരുമാറ്റംമൂലമാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്ത്രീകൾ കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇതോടെ പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേർ ബിഷപ്പിനെതിരെ ഇപ്പോൾ മൊഴിനൽകിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here