ചേലാകര്‍മ്മത്തിനിടെ കുഞ്ഞിന് ജനനേന്ദ്രിയത്തില്‍ മുറിവേറ്റു; ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്
മലപ്പുറം പെരുംമ്പടപ്പ് പാറയില്‍ ചേലാകര്‍മ്മത്തിനിടെ കുഞ്ഞിന് ജനനേന്ദ്രിയത്തില്‍ മുറിവേറ്റ സംഭവത്തില്‍ ആശുപത്രി അടച്ച് പൂട്ടാന്‍ ഉത്തരവ്. പെരുമ്പടപ്പ് പാറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആരോഗ്യവകുപ്പ് അധികൃതരാണ് ആശുപത്രി പൂട്ടാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് കുഞ്ഞിന്റെ ചേലാകര്‍മ്മം ആശുപത്രിയില്‍ നടന്നത്. നൗഷാദ്- ജമീല ദമ്പതിമാരുടെ കുഞ്ഞിനാണ് ഈ ദാരുണാവസ്ഥ ഉണ്ടായത്.
ചേലാകര്‍മ്മത്തിനിടെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന് മൂത്രമൊഴിക്കാന്‍ കഴിയാതെയായി. തുടര്‍ന്ന് തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സതേടി. കുഞ്ഞിന്റെ അടിവയറ്റില്‍ ദ്വാരമിട്ടാണ് ഇപ്പോള്‍ മൂത്രം കളയുന്നത്. ആശുപത്രിയുടെ വീഴ്ച്ചക്കെതിരെ നൗഷാദ് പൊലീസിലും ആരോഗ്യവകുപ്പിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കി. പരിശോധനയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൊതുജനങ്ങളുടേയും രോഗികളുടേയും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് കണ്ടെത്തിയതിനാല്‍ അടച്ചുപൂട്ടണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി ഉത്തരവിലുള്ളത്.
hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here