പട്ടാളചിട്ടയില്‍ നിന്ന് അഭിനയ വഴക്കങ്ങളിലേക്ക്
പട്ടാളത്തിന്റെ കാര്‍കശ്യത്തില്‍ നിന്നാണ് ക്യാപ്റ്റന്‍ രാജു മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്. ഈ മേഖലയില്‍ നിന്ന് സിനിമാ രംഗത്ത് എത്തിച്ചേര്‍ന്ന അപൂര്‍വ്വം പേരില്‍ ഒരാളാണ് ക്യാപ്റ്റന്‍ രാജു. 21ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ക്യാപ്റ്റര്‍ രാജു 31ാം വയസ്സിലാണ് സിനിമാരംഗത്തെത്തുന്നത്.
1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ നിന്ന് സുവോളജി ബിരുദം പൂര്‍ത്തിയാക്കിയ ശേഷം പട്ടാളത്തില്‍ ചേരുകയായിരുന്നു. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം മുബൈയിലെ സ്റ്റാര്‍ച്ച് കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തീയറ്റേഴ്സ് ഉള്‍പ്പെടെ അമച്വര്‍ നാടക ഗ്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു അഭിനയിച്ചു. അവിടെ നിന്നാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.
1981ല്‍ പുറത്തിറങ്ങിയ രക്തമായിരുന്നു ആദ്യ ചിത്രം. സ്വഭാവ നടനായാണ് കൂടുതലും അഭിനയിച്ചത്. വില്ലന്‍ വേഷങ്ങളിലും തിളങ്ങി. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി എന്ന ചിത്രങ്ങളിലൂടെ സംവിധായക വേഷത്തിലും തിളങ്ങി. മലയാളം, ഹിന്ദി, തെലങ്ക്, തമിഴ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
സ്വഭാവ നടനായും, വില്ലനായും കഴിവ് തെളിയിച്ച താരമാണെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കോമഡി രംഗങ്ങളില്‍ ക്യാപ്റ്റന്‍ രാജുവിന്റെ പവനായി എന്ന കഥാപാത്രം എന്നും ഒന്നാം നിരയിലാണ്.
ഭാര്യയും മകനുമൊത്തു കൊച്ചിയിൽ നിന്നു ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില വഷളാകുന്നത്. വിമാനം അടിയന്തരമായി മസ്കത്തില്‍ ഇറക്കിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിംസ് ഒമാന്‍ ആശുപത്രിയില്‍ നിന്ന് ജൂണ്‍ അവസാനമാണ് കൊച്ചിയിലേക്ക് കൊണ്ട് വന്നത്. ചികിത്സ തുടരുന്നതിനിടെയാണ് മരണം. പ്രമീളയാണ് രാജുവിന്റെ ഭാര്യ. രവി മകനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here