Advertisement

മനോരമ പത്രാധിപര്‍ക്ക് മന്ത്രി തോമസ് ഐസക്കിന്റെ തുറന്ന കത്ത്

September 19, 2018
Google News 2 minutes Read
issac

പ്രളയത്തില്‍ നിന്ന് കരകയറാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച ആശയമായ  സാലറി ചലഞ്ച് വിഷയത്തിൽ മനോരമയ്ക്ക് ഒരു നിഷേധാത്മക സമീപനമുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി തോമസ് ഐസക്ക്. ‘മനോരമ പത്രാധിപർക്കൊരു തുറന്ന കത്ത്’ എന്ന മുഖവുരയോടെ ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. മനോരമയില്‍ വരുന്ന വാർത്തകൾ, പരിചരണരീതി, കാർട്ടൂണുകൾ തുടങ്ങി എല്ലാത്തരം ഉള്ളടക്കത്തിലും ഇത് വ്യക്തമാണ്. ദുർവ്യാഖ്യാനങ്ങൾ മാത്രമല്ല, അവാസ്തവമായ വിവരങ്ങളും വാർത്തകളും പത്രത്തില്‍ അച്ചടിച്ച് വരുന്നുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നു.  ഓരോ ദിവസവും പത്രത്തില്‍ സാലറി ചലഞ്ചിന് എതിരെ വന്ന വാര്‍ത്തകള്‍ തലക്കെട്ടോടെ എടുത്തെഴുതിയിട്ടുണ്ട് ‘തുറന്ന കത്തി’ല്‍.

സിഎംഡിആർഎഫ് അക്കൌണ്ടുകളിലെ നിക്ഷേപം സർക്കാരിന്റെ സഞ്ചിതനിധിയല്ലെന്നും സാധാരണ ചെലവുകൾക്ക് വിനിയോഗിക്കാനാവില്ലെന്നും വ്യക്തമായിരിക്കെ, ഈ ദുർവ്യാഖ്യാനത്തിന്റെ ഉന്നമെന്തായിരുന്നു എന്നും തോമസ് ഐസക്ക് ചോദിക്കുന്നു.
 തോമസ് ഐസക്കിന്റെ തുറന്ന കത്ത് ഇങ്ങനെ 

മനോരമ പത്രാധിപർക്കൊരു തുറന്ന കത്ത്…
സുഹൃത്തേ,
അസൂയപ്പെടുത്തുന്ന കൂട്ടായ്മയിലൂടെ പ്രളയക്കെടുതികളെ കേരളം അതിജീവിക്കുകയാണല്ലോ. ലോകരാജ്യങ്ങളും ദേശീയ, അന്തർദേശീയ മാധ്യമങ്ങളുമൊക്കെ ഈ ഒരുമയ്ക്കു മുന്നിൽ വിസ്മയിച്ചു നിൽക്കുകയാണ്. കേരളമെന്ന കണ്ണാടിയിൽ മലയാളിയെന്ന പ്രതിബിംബം തെളിഞ്ഞ സന്ദർഭം. താങ്കളുടെ പത്രമടക്കമുള്ള മാധ്യമങ്ങളും ചേർന്ന് കരുപ്പിടിപ്പിച്ചതാണ് ഈ നേട്ടം. പ്രളയാനന്തരം നവ കേരള നിർമ്മിതിയ്ക്കു വേണ്ടിയുള്ള ക്രിയാത്മകനിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിലും മനോരമയുൾപ്പെടെയുള്ള മാധ്യമങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്.
പുനർനിർമ്മാണത്തിന്റെ സാമ്പത്തികബാധ്യതകളെക്കുറിച്ച് താങ്കൾക്കും ധാരണയുണ്ടാകുമല്ലോ. പുനരധിവാസത്തിനും നഷ്ടപരിഹാരങ്ങൾക്കുമായി 6000 കോടിയുടെ റവന്യൂ ചെലവും ആസ്തികളും മറ്റും പുനർനിർമ്മിക്കുന്നതിന് 20-25000 കോടിയുടെ മൂലധനച്ചെലവുമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രളയത്തിന്റെ പാഠങ്ങൾ കൂടി ഉൾക്കൊണ്ടുവേണം ഇനി മൂലധന നിക്ഷേപം.
റവന്യൂ ചെലവ് നാം തനിയെ കണ്ടെത്തിയാൽ മൂലധനച്ചെലവിനുള്ളത് കേന്ദ്രാനുമതിയോടെ വായ്പയായും മറ്റും സമാഹരിക്കാനാവും. ഇതിന് ഒന്നുകിൽ റെവന്യൂ വരുമാനം വർദ്ധിപ്പിക്കണം, അല്ലെങ്കിൽ റെവന്യു ചെലവ് കുറയ്ക്കണം. വരുമാനം വർദ്ധിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ട്. അതേസമയം, ചെലവ് കുറയ്ക്കുന്നതിന് 2002ൽ യുഡിഎഫ് സർക്കാർ സ്വീകരിച്ച രീതി പകർത്താൻ ഉദ്ദേശവുമില്ല. അന്ന് ലീവ് സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ നിർബന്ധപൂർവം തിരിച്ചുപിടിക്കുകയായിരുന്നു. അതിനൊന്നും ഈ സർക്കാർ തയ്യാറല്ല. അതല്ല, ഈ സർക്കാരിന്റെ രാഷ്ട്രീയം. സ്വമേധയാ സഹായിക്കാൻ സന്മനസുള്ളവർക്കു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്. അതിൽ ചേരാം. ചേരാതിരിക്കാം. താൽപര്യമില്ലാത്തവർ അതു പറഞ്ഞാൽ മതി. ഒരു നിർബന്ധവുമില്ല. ഇതു വിജയിപ്പിക്കാനാവശ്യമായ പരിസരം സൃഷ്ടിക്കാൻ മാധ്യമങ്ങൾക്കും ചുമതലയുണ്ട്.
എന്നാൽ പ്രസ്തുതവിഷയത്തിൽ മനോരമയ്ക്ക് ഒരു നിഷേധാത്മക സമീപനമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാർത്തകൾ, പരിചരണരീതി, കാർട്ടൂണുകൾ തുടങ്ങി എല്ലാത്തരം ഉള്ളടക്കത്തിലും അതു പ്രകടമാണ്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും വിമർശിക്കുന്നതും മനസിലാക്കാം. അങ്ങനെ തിരുത്തലുകൾ വരുത്താൻ മടിയുമില്ല. എന്നാൽ സാലറി ചലഞ്ചിനെയും ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണത്തെയും പരാജയപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയോടെ നീങ്ങിയാലോ?
ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം. സെപ്തംബർ 8 ന്റെ ഒന്നാം പേജ് വാർത്ത. “പ്രത്യേക അക്കൌണ്ട് ഇല്ല” എന്ന് തലക്കെട്ട്. “വകമാറ്റി ചെലവിടലിനെക്കുറിച്ച് ആശങ്ക” എന്ന് ബ്ലർബ്. ഉത്സവബത്ത ദുരിതാശ്വാസനിധിയിലേയ്ക്ക് മുതൽക്കൂട്ടുന്നതിനായി പ്രത്യേക ട്രഷറി അക്കൌണ്ട് തുറന്നതിനെക്കുറിച്ചാണ് വാർത്ത. അതിനായി ഇറക്കിയ ഉത്തരവിൽ “സർക്കാർ ജീവനക്കാരുടെ വിഹിതവും മറ്റു സംഭാവനകളും” എന്നു തെറ്റായി കടന്നുകൂടി. അക്കാര്യം തിരുത്തി ഉത്തരവും പുറപ്പെടുവിച്ചു.
സർക്കാരിന്റെ തെറ്റിനെക്കുറിച്ചായിരുന്നില്ല വാർത്തയും വിമർശനവും. തുക വകമാറ്റുമെന്ന് ആശങ്കയെന്ന തെറ്റായ വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു ലേഖകൻ. സിഎംഡിആർഎഫിലേയ്ക്കുള്ള സംഭാവന ബാങ്കുകളുടെ അക്കൌണ്ടിലാണ് എല്ലായ്പോഴും സൂക്ഷിക്കുന്നത്. അതിന്റെ വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പ്രത്യേക ട്രഷറി അക്കൌണ്ടിലേയ്ക്ക് ഒരു ഘട്ടത്തിലും ഈ തുക മാറ്റിയിട്ടേയില്ല. അങ്ങനെയൊരു ചരിത്രമില്ല.
ഒരു ഫോൺ കോളുകൊണ്ട് ബോധ്യപ്പെടാവുന്ന കാര്യം. അതു ചെയ്യാതെ, സംഭാവന വക മാറ്റാൻ സാധ്യത എന്ന ധ്വനി പരത്തുകയാണ് പത്രം ചെയ്തത്. ഇത് മനപ്പൂർവമായിരുന്നു എന്നു സംശയിച്ചാൽ തെറ്റുപറയാനാവുമോ?
സിഎംഡിആർഎഫ് അക്കൌണ്ടുകളിലെ നിക്ഷേപം സർക്കാരിന്റെ സഞ്ചിതനിധിയല്ലെന്നും സാധാരണ ചെലവുകൾക്ക് വിനിയോഗിക്കാനാവില്ലെന്നും വ്യക്തമായിരിക്കെ, ഈ ദുർവ്യാഖ്യാനത്തിന്റെ ഉന്നമെന്തായിരുന്നു? അക്കാര്യം പത്രാധിപർ അന്വേഷിക്കേണ്ടതല്ലേ?
പ്രഖ്യാപിച്ചിരുന്ന സഹായത്തിന്റെ കാര്യം കേന്ദ്രനിലപാടു മൂലം യുഎഇ പുനപ്പരിശോധിക്കുമെന്നായിരുന്നു സെപ്തംബർ 16ന്റെ ലീഡ്. ആ സഹായം കേരളത്തിനു നിഷേധിക്കപ്പെടുന്നതിൽ ക്രൂരമായൊരു സംതൃപ്തി മനോരമ അനുഭവിക്കുന്നുണ്ടോ? ആ വാർത്തയും ചമത്കാരവും അങ്ങനെയൊരു വ്യാഖ്യാനത്തിനു പഴുതൊരുക്കുന്നുണ്ട്. കാരണം പറയാം. ആ തലക്കെട്ടിനു കീഴെ വലിയൊരു “NO”യുണ്ട്. അതു വെറുതേ പ്രത്യക്ഷപ്പെട്ടതല്ല. രക്ഷാദൌത്യത്തിന്റെ സന്ദർഭത്തിൽ രൂപപ്പെട്ട ഒരുമയെ പ്രതിനിധീകരിക്കുന്ന കൈകോർക്കലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ കൈകൾ വേർപെട്ടുപോയി എന്നാണ് ഒന്നാംപേജ് ദുഃസൂചന. ഒളിപ്പിക്കാൻ ശ്രമിക്കുന്ന ആഹ്ലാദമാണ് ആ “NO”യുടെ ഡിസൈനിൽ പതഞ്ഞുയരുന്നത്. സാലറി ചലഞ്ചിനെ പരാജയപ്പെടുത്താൻ “NO” എന്ന ആഹ്വാനവുമായി ഇറങ്ങിയ പ്രചരണസാമഗ്രികളെയാണ് സെപ്തംബർ 16ന്റെ ഒന്നാംപേജ് അനുസ്മരിപ്പിച്ചത്. ഇതൊക്കെ എഡിറ്റോറിയൽ സ്വാതന്ത്ര്യമാണെന്നു വാദിക്കാം. പക്ഷേ, ആ സ്വാതന്ത്ര്യത്തിലൂടെ മറനീക്കുന്നത് നിഷ്കളങ്കമായ വിമർശനദൌത്യമാണോ?
സെപ്തംബർ17ന്റെ ഒന്നാംപേജിലുള്ളത് “പെൻഷൻകാരെയും പിടികൂടുന്നു” എന്ന ദുരുദ്ദേശപരമായ തലക്കെട്ട്. പോക്കറ്റടിക്കുന്ന ധനമന്ത്രിയെ ചിത്രീകരിച്ചിരിക്കുന്ന വാരഫലം. ധനമന്ത്രിയെ പോക്കറ്റടിക്കാരനും ഗുണ്ടാപിരിവുകാരനുമാക്കുന്ന തമാശ വേറൊരു സന്ദർഭത്തിൽ ആസ്വദിക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ പ്രളയക്കെടുതിയെ അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിലാണോ ഇങ്ങനെയൊരു തമാശ? നവകേരള നിർമ്മാണത്തിന് സംഭാവന ചോദിച്ചതിനെ ഗുണ്ടാപ്പിരിവ് എന്നു വ്യാഖ്യാനിക്കുന്നത് നിക്ഷിപ്തതാൽപര്യക്കാരാണ്. അവരെ മാത്രമാണ് ഈ വാർത്തയും തലക്കെട്ടും കാർട്ടൂണുമൊക്കെ സന്തോഷിപ്പിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ എത്രമാത്രം അനുചിതമായ മാധ്യമസമീപനമാണിത്?
ദുർവ്യാഖ്യാനങ്ങൾ മാത്രമല്ല, അവാസ്തവമായ വിവരങ്ങളും വാർത്തകളിൽ കടന്നുകൂടുകയാണ്. “ഒരു മാസത്തിൽ കുറഞ്ഞ ശമ്പളം പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വീകരിക്കില്ലെന്ന് ജീവനക്കാരെ അറിയിച്ചു” എന്നൊരു വരി “പെൻഷൻകാരെയും പിടികൂടുന്നു” എന്ന വാർത്തയിലുണ്ട്. എപ്പോഴാണ്, എവിടെയാണ് ഇത്തരമൊരു കാര്യം ജീവനക്കാരെ അറിയിച്ചത്? ഈ വിവരം സ്ഥിരീകരിക്കാൻ എന്തുരേഖയാണ് ലേഖകന്റെ കൈവശമുള്ളതെന്ന് സ്വകാര്യമായി പത്രാധിപർ ഒന്നന്വേഷിക്കണം.
സെപ്തംബര്‍ 18ന്റെ “ഇത് പിടിച്ചു പറിക്കൽ” എന്ന ലീഡു വാർത്തയും തെറ്റായ മാധ്യമപ്രവർത്തനത്തിന്റെ ഉദാഹരണമാണ്. ഹൈക്കോടതി പരിഗണിച്ച കേസും സാലറി ചലഞ്ചുമായി ഒരു ബന്ധവുമില്ല. അതാണ് യാഥാർത്ഥ്യം. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവോ, അതിലെ വ്യവസ്ഥകളോ ഹൈക്കോടതി പരിഗണിച്ചിട്ടേയില്ല. ചോദ്യം ചെയ്യപ്പെട്ടത് Temple Renovation Fund ലേക്ക് ശമ്പളം പിടിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോര്ഡ് ഇറക്കിയ ഉത്തരവാണ്. ആ ഉത്തരവിനെ സംബന്ധിച്ചുണ്ടായ വിധിയെയും നിരീക്ഷണങ്ങളെയും എങ്ങനെ വലിച്ചുനീട്ടിയാലും CMDRFഉമായോ സാലറി ചലഞ്ചുമായോ ബന്ധിപ്പിക്കാനാവില്ല. മുഖ്യമന്ത്രിയുടെ അഭ്യര്ത്ഥന ഹൈക്കോടതി അംഗീകരിക്കുകയാണ് ചെയ്തതും. എന്നിരിക്കെ കോടതി നിരീക്ഷണം മറയാക്കി സാലറി ചലഞ്ച് പിടിച്ചു പറിയാണ് എന്നു ധ്വനിപ്പിക്കുകയാണ് പത്രം ചെയ്തത്. വാർത്തയ്ക്ക് വസ്തുതയുമായി ബന്ധമുണ്ടാകണമെന്ന് നിഷ്കർഷയുള്ളവർ ഒരിക്കലും ചെയ്യാത്ത കാര്യം.
സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതു വഴി ജീവനക്കാരുടെ കുടുംബബജറ്റു തകരില്ല. അക്കാര്യം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ശമ്പള, പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശികയുടെ ഗഡു രൊക്കമായി ലഭിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ പണം ലഭിക്കും. നിലവിലെ നിരക്കിലുള്ള PF പലിശയുൾപ്പെടെ കിട്ടും. പെന്ഷൻ, ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ എന്നിവയുടെ കുടിശികയുടെ നാലാം ഗഡുവും പലിശ സഹിതമാണ് ലഭിക്കുക. കമ്മ്യൂട്ടേഷൻ കുടിശികയുടെ രണ്ടാം ഗഡുവും പണമായിത്തന്നെ നൽകും. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്കും ഇതൊക്കെ ലഭ്യമാകും.
പ്രളയ ദുരന്തത്തിൽ തൊഴിലും വരുമാനവും നഷ്ടമായവർക്കു വേണ്ടിയാണ് ഇതിൽ നിന്നൊരു വിഹിതം സംഭാവന ചോദിക്കുന്നത്. കുട്ടനാട്ടിലെ കർഷകരുടെ കാര്യം നോക്കൂ. രണ്ടാം കൃഷിയെ പൂര്ണ്ണമായും പ്രളയം മുക്കി. ഇനി തൊഴിലും വരുമാനവും ഉണ്ടാകാൻ അടുത്ത പുഞ്ചകൃഷി വരെ കാത്തിരിക്കണം. അപ്പോൾ എത്രമാസത്തെ വരുമാന നഷ്ടം? ഈ അനിശ്ചിതത്ത്വത്തിൽപ്പെട്ടവർക്ക് മാന്യമായ സഹായം ഉറപ്പു വരുത്തണം. അതിനുവേണ്ടി താരതമ്യേന തൊഴിൽസുരക്ഷയുള്ള സര്ക്കാർ ജീവനക്കാരോട് സംഭാവന അഭ്യർത്ഥിച്ചത് മഹാഅപരാധമായി ചിത്രീകരിക്കുന്നതെന്തിന്?
സർക്കാരിന്റെ അഭ്യർത്ഥന സ്വമേധയാ ഏറ്റെടുക്കുകയാണ് മഹാഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും. ഓണക്കോടി വാങ്ങാൻ സൂക്ഷിച്ച 490 രൂപ കുടുക്കപൊട്ടിച്ച് സംഭാവന ചെയ്ത മൂന്നു വയസുകാരി കാർത്തികയും സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം സംഭാവന ചെയ്ത തമിഴ്നാട് വില്ലുപുരത്തെ ഒമ്പതുവയസുകാരി അനുപ്രിയയുമൊക്കെ കൊളുത്തിയുയർത്തിയ ആവേശത്തിന്റെ പന്തമാണ് സാലറി ചലഞ്ചിൽ പങ്കെടുക്കുന്നവർ ഏറ്റെടുക്കുന്നത്.
സാലറി ചലഞ്ചിൽ സർക്കാർ ജീവനക്കാർ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ മലയാളികളും പങ്കെടുക്കുന്നുണ്ട്. വരുമാനമുള്ള എല്ലാ മലയാളികളോടും മുഖ്യമന്ത്രി ഈ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകാനും പ്രളയം തകര്ത്ത നാടിനെ പുനർനിര്മ്മിക്കാനും സ്വയം ഒന്നു ഞെരുങ്ങിയിട്ടായാലും സകല മലയാളിയും കൈകോർക്കുകയാണ്. ഒരു നിർബന്ധവും സമ്മർദ്ദവും അക്കാര്യത്തിലില്ല. ഇതെങ്ങനെ പിടിച്ചു പറിയാകും? ഇതാണോ പോക്കറ്റടി? താങ്കളുടെ പത്രത്തിന്റെടയക്കം അധ്വാനഫലമായ കൂട്ടായ്മയെ ഇത്തരത്തിലുള്ള ദുർവ്യാഖ്യാനങ്ങൾ തകർക്കുകയല്ലേ ചെയ്യുന്നത്?
ഈ സാഹചര്യത്തിന്റെ പ്രാധാന്യം മനസിലാക്കി സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് താങ്കളുടെ പത്രത്തിന്റെ നിലപാട് പുനപ്പരിശോധിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. ക്രിയാത്മകമായ വിമർശനങ്ങൾക്ക് സ്വാഗതം. വളച്ചൊടിച്ചും വക്രീകരിച്ചും തമസ്കരിച്ചുമുള്ള വിമർശനം ഈ ഘട്ടത്തിലെങ്കിലും അനുചിതമാണ്. അവസരത്തിനൊത്തുയർന്ന് ഈ സംരംഭത്തെ താങ്കൾ സര്വ്വാത്മനാ പിന്തുണക്കുമെന്നാണ് എന്റെ പ്രതീക്ഷ.
സ്നേഹപൂർവം,
തോമസ് ഐസക്,
തിരുവനന്തപുരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here