‘ഇത് രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ട എന്റെ അമ്മയാ’; ഈഴവ സമുദായത്തിന്റെ നാമജപ യാത്ര പൊളിഞ്ഞത് ഇങ്ങനെ
‘വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപയാത്രയില്‍ അണിചേര്‍ന്നു കഴിഞ്ഞു’ എന്ന ക്യാപ്ഷനോടെ സംഘപരിവാര്‍ അനുകൂല പേജില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് പിന്നിലെ കള്ളി പുറത്ത്. വെള്ളാപ്പള്ളിയുടെ വാക്കിന് പുല്ലുവില കല്പിച്ച് ആയിരങ്ങള്‍ പ്രതിഷേധിക്കുന്നതായി കാണിച്ച് ശംഖൊലി എന്ന ഫേസ്ബുക്ക് പേജാണ് കഴിഞ്ഞ ദിവസം ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സ്ത്രീപ്രവേശനത്തിനെതിരെ ചില സംഘടനകള്‍ നടത്തുന്ന നാമജപയാത്രയില്‍ പങ്കെടുത്തുവെന്ന പേരില്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ച ഒരു സ്ത്രീ അടങ്ങുന്ന ചിത്രമാണ് ശംഖൊലി എന്ന പേജ് പോസ്റ്റ് ചെയ്തത്. എന്നാല്‍, ചിത്രത്തിലെ കള്ളി പൊളിച്ചടുക്കി ആ സ്ത്രീയുടെ മകന്‍ തന്നെ രംഗത്തെത്തി.
മഞ്ഞസാരിയുടുത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പി.എസ് എന്ന വ്യക്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. രണ്ടു വര്‍ഷം മുമ്പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫേസ്ബുക്കില്‍ പറഞ്ഞു.
സംഘപരിവാര്‍, ബിജെപി അനുകൂല ഫേസ്ബുക്ക് പേജാണ് ശംഖൊലി. ഈ പേജില്‍ നിന്ന് രണ്ടായിരത്തിലേറെ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here