നിലയ്ക്കലിൽ അക്രമികൾ ട്വന്റിഫോർ വാർത്താ സംഘത്തെ ബന്ദികളാക്കി
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വാർത്ത ചിത്രീകരിക്കാനെത്തിയ ട്വന്റിഫോറിന്റെ വാർത്താ സംഘത്തെ അക്രമി സംഘം ബന്ദികളാക്കി. നിലയ്ക്കൽ വച്ചാണ് സംഭവം. റിപ്പോർട്ടർ നിഖിൽ പ്രമേഷ്, ക്യാമറമാൻ സ്വാതി കൃഷ്ണൻ, ഡ്രൈവർ കൃഷ്ണ കുമാർ എന്നിവരെയാണ് അക്രമി സംഘം ബന്ദികളാക്കിയിരിക്കുന്നത്.
ഇവരെ വാഹനത്തിൽ നിന്ന് ബലമായി പുറത്തിറക്കി ക്രൂരമായി മർദ്ദിച്ച അക്രമി സംഘം ഇവരുടെ വാഹനം പൂർണ്ണമായി അടിച്ച് തകർത്തു. ശേഷം സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന ക്യാമറയും നശിപ്പിച്ചു. ഫോൺ വലിച്ചെറിയുകയും ചെയ്തു. പോലീസിന്റെ സാന്നിധ്യമില്ലാത്ത സ്ഥലമാണിത്. ഗുരുതരമായി പരിക്കേറ്റ ഇവർ അക്രമിസംഘത്തിന്റെ കയ്യിൽ അകപ്പെട്ട് പോയിരിക്കുകയാണ്. നിലയ്ക്കലിന് സമീപം പല സ്ഥലങ്ങളും അക്രമി സംഘത്തിന്റെ നിയന്ത്രണത്തിലാണ്. ഇവർ സംഘങ്ങളായി അവിടെ ക്യാമ്പ് ചെയ്യുകയാണ്. മൂവർക്കും അക്രമി സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പോലീസ് എത്താതെ ഇവരെ ഇവിടെ നിന്നും പുറത്ത് എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് പോകുമ്പോഴാണ് സുപ്രീം കോടതി വിധിയെ എതിർക്കുന്ന അക്രമികൾ ഇവരെ ആക്രമിച്ചത്. വാഹനം അടിച്ച് തകർത്ത സംഘം മാധ്യമപ്രവർത്തരെ മർദ്ദിച്ച് അവശരാക്കിയ ശേഷം അവരുടെ ജീപ്പിലേക്ക് ബലമായി കയറ്റുകയായിരുന്നു. ചാനലിന്റെ വാഹനവും അക്രമി സംഘം കൈക്കലാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here