‘ശബരിമലയെ കലാപഭൂമിയാക്കി അഴിഞ്ഞാടിയവരാണ് ഇപ്പോള്‍ ചാരിത്രപ്രസംഗം നടത്തുന്നത്’: ദേവസ്വം മന്ത്രി
ആര്‍എസ്എസിനും ബിജെപിക്കുമെതിരെ സ്വരം കടുപ്പിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം അഴിച്ചുവിട്ട ഇക്കൂട്ടര്‍ ഒടുവില്‍ താനാണ് കുറ്റം ചെയ്തതെന്ന് വസ്തുതാവിരുദ്ധമായ പ്രചരണം നടത്തുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ശബരിമലയെ കലാപഭൂമിയാക്കി അഴിഞ്ഞാടിയവരാണ് ഇപ്പോള്‍ ചാരിത്രപ്രസംഗം നടത്തുന്നത്. ആര്‍എസ്എസിന് പങ്കില്ലെങ്കില്‍ കേരളത്തില്‍ നടന്ന അക്രമങ്ങളെ തള്ളി പറയാന്‍ അവര്‍ തയ്യാറാകണമെന്ന് പറഞ്ഞ കടകംപള്ളി അക്രമ സംഭവങ്ങളില്‍ നിന്നും അണികളെ പിന്തിരിപ്പിക്കാന്‍ സംഘപരിവാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
“ശബരിമലയിൽ ആസൂത്രിതമായി ഭക്തർക്കും മാധ്യമ പ്രവർത്തകർക്കും പോലീസിനും നേരെ ആക്രമണം നടത്തുന്നത് ആർ.എസ്.എസ്സും ബി.ജെ.പിയും എ എച്ച് പിയുമാണെന്ന് ഈ രാജ്യമാകെ കണ്ടതാണ്. അവരാണ് ഇപ്പോൾ ദേവസ്വം മന്ത്രിയായ ഞാനാണ് കലാപത്തിന് ശ്രമിക്കുന്നതെന്ന വസ്തുതാവിരുദ്ധമായ പ്രചരണം നടത്തുന്നത്. എന്താണ് ഞാൻ ചെയ്ത കുറ്റം. സന്നിധാനത്ത് അക്രമമഴിച്ച് വിടാനുള്ള നീക്കം തടഞ്ഞതോ ?
ശബരിമലയെ കലാപഭൂമിയാക്കി അഴിഞ്ഞാടിയവരാണ് ഇപ്പോൾ ചാരിത്രപ്രസംഗം നടത്തുന്നത്. ആർ.എസ്.എസ്സിന് പങ്കില്ലെങ്കിൽ അവർ ആക്രമകാരികളെ ഒറ്റപ്പെടുത്താനും തള്ളിപറയാനും തയാറാകണം. ഇന്നലെയും ഞാനിത് വ്യക്തമാക്കിയതാണ്. പല പേരുകളിൽ മാനായും മാരീചനായും മാറാൻ മടിയില്ലാത്തവരാണ് ഇക്കൂട്ടരെന്ന് രാജ്യം പലതവണ കണ്ടതാണ്. അക്രമ സംഭവങ്ങളിൽ നിന്നും അണികളെ പിന്തിരിപ്പിക്കാൻ തയാറാകണമെന്ന അഭ്യർത്ഥന ഞാൻ വീണ്ടും സംഘപരിവാറിനോട് വീണ്ടും നടത്തുകയാണ്.
പോലീസിന്റെ അടികിട്ടിയതും പിടിയിലായതും തങ്ങളുടെ ആൾക്കാരാണെന്ന് പുറത്ത് വന്നപ്പോൾ നീതിനിർവഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മതം പറഞ്ഞു വർഗ്ഗീയവിദ്വേഷം ഇളക്കിവിട്ട് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതും ഇക്കൂട്ടരാണ്. മതം നോക്കിയല്ല, മദമിളകിയവരെയാണ് പോലീസ് നേരിട്ടത്.
ആദ്യദിവസങ്ങളിൽ പമ്പയിലും നിലയ്ക്കലിലും വ്യാപക ആക്രമം അഴിച്ച് വിട്ട ഇവർ, ഇന്ന് മതമൈത്രിയുടെ സങ്കേതമായ ശബരിമല സന്നിധാനത്തേക്കും സംഘർഷം വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തി. പ്രകോപനത്തിൽ വീഴാതെ പരമാവധി സംയമനം പാലിക്കാനാണ് പോലീസിന് നൽകിയിരിക്കുന്നത് നിർദ്ദേശം. സംയമനം ദൗർബല്യമല്ലെന്ന കാര്യം ഓർമിപ്പിക്കട്ടെ.”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here