കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് ആരും കരുതേണ്ട; തന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
ശബരിമല നട അടയ്ക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രി കുടുംബത്തിനും രാജകുടുംബത്തിനുമെതിരെ യോഗത്തില്‍ മുഖ്യമന്ത്രി ആഞ്ഞടിക്കുകയായിരുന്നു.
ക്ഷേത്രം സ്വന്തം സ്വത്തല്ലെന്ന് തന്ത്രി മനസിലാക്കിയാല്‍ നല്ലത്. ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രങ്ങളുടെ അവകാശം. അമ്പലം പൂട്ടി പോകാമെന്ന് ആരും ധരിക്കേണ്ട. ആന്ധ്രയില്‍ നിന്ന് കുടിയേറിയ ബ്രാഹ്മണകുടുംബമാണ് താഴമണ്‍ കുടുംബം. അവര്‍ ആദ്യം മുതലേ ഇവിടെ ഉള്ളവരൊന്നുമല്ല എന്ന് ഓര്‍ത്താല്‍ നന്ന്. ലോകനാര്‍കാവ് പൂട്ടി താക്കോല്‍ കൊണ്ടുപോയ തന്ത്രിയോ കുടുംബമോ പിന്നെ ലോകനാര്‍ക്കാവ് തുറക്കേണ്ടി വന്നിട്ടില്ല. കടത്തനാട് രാജാവ് വേറെ തന്ത്രിയെ നിയമിച്ചു. അതുതന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്. പലയിടത്തും നൈഷ്ഠിക ബ്രഹ്മചാരിയുടെ പ്രതിഷ്ഠകളുണ്ട്. എന്നാല്‍, അവിടെയൊക്കെ ബ്രഹ്മചാരിയായ അയ്യപ്പന്റെ പൂജാരിയും ബ്രഹ്മചാരിയായിരിക്കണം. ശബരിമലയില്‍ പക്ഷേ, അങ്ങനെയല്ല. ഇവിടെ തന്ത്രി ഗ്രഹാസ്ഥാശ്രമവും കടന്ന് വ്യഭിചരിക്കാന്‍ പോയ ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ചിലരുടെ കോപ്രായങ്ങൾ കണ്ട് ബോർഡ് പിന്നാലെ പോകരുത്. ഭക്തരെ തടഞ്ഞ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും സുപ്രീം കോടതി വിധിക്കെതിരെ ഒരു പുനഃപരിശോധന ഹര്‍ജിയും സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here