കിഴക്കൻ പ്രവിശ്യയിൽ ഇടിയോട് കൂടിയ കനത്ത മഴ; പലയിടത്തും ഗതാഗതം സ്തംഭിച്ചു
സൗദിയിലെ കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പരക്കെമഴ. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഉച്ചയോടെ ആദ്യം പലയിടങ്ങളിലായി പൊടിക്കാറ്റ് വീശി. പിന്നാലെ ഇടിയോട് കൂടിയുള്ള ശക്തമായ മഴ പെയ്തു. രണ്ട് മണിക്കൂറുകളോളം നിറുത്താതെ മഴ പെയ്തതോടെ റോഡുകളെല്ലാം വെള്ളത്തനടിയിലായി. പ്രധാന ഹൈവേകളിലടക്കം മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. ദ
ദമ്മാം, അൽഖോബാർ , സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങി മിക്കയിടങ്ങളിലും നല്ല മഴ ലഭിച്ചു. ശൈത്യകാലത്തിന്റെ വരവറിയിച്ചാണ് മഴ ലഭിച്ചത്. പ്രധാന റോഡുകളിലെ വെളളക്കെട്ടുകളിൽ നിന്ന് നിരവധി ഗാലൻ മില്യൺ വെള്ളമാണ് ആധുനിക സംവിധാനങ്ങളുപയോഗിച്ച് അധികൃതർ നീക്കം ചെയ്തത്. ദൂരക്കാഴ്ച്ച കുറവായതിനാൽ പലയിടത്തും വാഹനാങ്ങൾ കൂട്ടിയിടിച്ചും ഡിവൈഡറിൽ ഇടിച്ചും നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആളപായമുള്ളതായി റിപ്പോർട്ടില്ല.
പലമേഖലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗതാഗത വകുപ്പ്, പോലീസ്, സിവിൽ ഡിഫൻസ് , റെഡ് ക്രസന്റ് തുടങ്ങി വിവിധ വകുപ്പുകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങുന്നത് . ഇതു സംബന്ധിച്ച പരാതികൾ 940 ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ അറിയിച്ചു . വരും മണിക്കൂറുകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here