Advertisement

മൂന്ന് സിനിമ, 15ഗാനങ്ങൾ; സംഗീത സംവിധാന രംഗത്ത് ചുവടുറപ്പിക്കാൻ രഞ്ജിൻ രാജ്

October 24, 2018
Google News 1 minute Read

ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു രഞ്ജിന്‍ രാജ്. റിയാലിറ്റി ഷോയെ മലയാളി അടുത്തറിഞ്ഞ് വരുന്ന കാലമായത് കൊണ്ട് തന്നെ ഷോയിലെ താരങ്ങളെല്ലാം വളരെപെട്ടെന്ന്  പ്രേക്ഷകരുടെ പ്രിയ താരങ്ങളായി.  2007ല്‍ റിയാലിറ്റി ഷോയുടെ ആ സീസണ്‍ അവസാനിച്ചതോടെ ജീവിതമെന്ന ‘റിയാലിറ്റി’ യിലെക്ക് ആ താരങ്ങള്‍ മറഞ്ഞു. പകരം പുതിയ താരങ്ങളെത്തി. പിന്നീട് പല വേദികളില്‍ പഴയ താരങ്ങളെ നമ്മള്‍ കണ്ടെങ്കിലും  രഞ്ജിന്‍ രാജ് എന്ന മെലിഞ്ഞ പയ്യന്‍ വേദിയ്ക്ക് പുറകിലായിരുന്നു. ഗായകനില്‍ നിന്ന് സംഗീത സംവിധായകനിലേക്കുള്ള ട്രാന്‍സ്ഫോര്‍മേഷന്‍ പിരീയഡിലായിരുന്നു അന്ന് രഞ്ജിന്‍. രഞ്ജിന്‍ സംഗീത സംവിധായകനാകുന്ന മൂന്ന് മലയാള ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ പുരോഗമിക്കുന്നത്. ആദ്യ വരവിൽ തന്നെ  കൈ നിറയെ ചിത്രങ്ങൾ;  നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുറത്തിറങ്ങുന്ന മൂന്ന് ചിത്രങ്ങളിലായി പതിനഞ്ചോളം ഗാനങ്ങൾ സംഗീത പ്രേമികൾക്കായി രഞ്ജിൻ തയ്യാറാക്കി കഴിഞ്ഞു. റിയാലിറ്റി ഷോയ്ക്ക് ജഡ്ജായി വന്നവർ വരെ ഇപ്പോൾ രഞ്ജിൻ ഒരുക്കിയ പാട്ടുകൾ പാടി, ഗായകനില്‍ നിന്ന് സംഗീത സംവിധായകനിലേക്കുള്ള തന്റെ ആ മാറ്റം എങ്ങനെയെന്ന് രഞ്ജിന്‍ തന്നെ പറയുന്നു.

റിയാലിറ്റി ഷോയിലേക്ക്
ഇന്നത്തെ പോലെ റിയാലിറ്റി ഷോ പോപുലറായിരിക്കുന്ന സമയത്തല്ല അന്ന് ഞാന്‍ മത്സര രംഗത്തേക്ക് വരുന്നത്. ഒരു കൗതുകത്തിന്റെ പേരിലാണ് ഓഡീഷന് പങ്കെടുക്കുന്നത് തന്നെ. ഭാഗ്യം കൊണ്ടാണ് അന്ന് ഞാന്‍ തെരെഞ്ഞെടുക്കപ്പെട്ടത്. എന്റെ സംഗീത ജീവിതത്തില്‍ ആ മത്സരം നല്‍കിയ ബെയ്സ് വളരെ വലുതാണ്. അന്ന് പാടുമ്പോഴും എനിക്ക് കമ്പം ആ പാട്ടിന്റെ കോമ്പോസിഷനിലായിരുന്നു. കോമ്പോസിഷന്‍ നോക്കിയാണ് അന്ന് പാട്ടുകള്‍ പാടാന്‍ ഞാന്‍ തെരഞ്ഞെടുത്തത് തന്നെ. അഞ്ചാം ക്സാസിൽ പഠിക്കുമ്പോൾ തന്നെ ഭക്തി ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു ഞാനൊരു സംഗീതജ്ഞനാകുക എന്നത്. അമ്മയാണ് എന്നിലെ സംഗീതവാസനയെ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും.   ഷോ പൂര്‍ത്തിയായതോടെ ഞാന്‍ തന്നെ മുന്‍കൈ എടുത്താണ് സംഗീത സംവിധാനത്തിലേക്ക് തിരിയുന്നത്.  അതിനിടെ പഠനവും സംഗീത പഠനവും തുടര്‍ന്നു.

ഫ്ളവേഴ്സ് ചാനലില്‍
കോര്‍പ്പറേറ്റ് വീഡിയോകളിലൂടെയായിരുന്നു കംപോസിംഗ് രംഗത്തെ തുടക്കം. 2013ലായിരുന്നു അത്. രണ്ട് കൊല്ലം കൊണ്ട് ജിംഗിളുള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ആല്‍ബം തുടങ്ങി അഞ്ഞൂറോളം വര്‍ക്കുകള്‍ ചെയ്തു. 2015ലാണ് ഫ്ളവേഴ്സ് ചാനലിന്റെ വര്‍ക്കുകള്‍ ഏറ്റെടുക്കുന്നത്. ചാനലിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് കിട്ടിയ പ്രോത്സാഹനം വളരെ വലുതാണ്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ച ഫ്ളവേഴ്സ് ചാനലില്‍ നിന്നാണെന്ന് പറയാം. എന്റെ പരീക്ഷണങ്ങൾക്ക് അവിടെ അവസരം ലഭിച്ചു. ഓണക്കാലത്തും മറ്റും ഹിറ്റായ ഫ്ളവേഴ്സിന്റെ എല്ലാ ഫില്ലറുകളിലും സംഗീത സംവിധാനം ചെയ്യാനായി.  സിനിമാ  ഗാനം പോലെ  പ്രേക്ഷകർ ഏതെങ്കിലും ചാനലിന്റെ ഫില്ലറുകളുടെ ഫാൻ ആയിട്ടുണ്ടെങ്കിൽ അത് ഫ്ലവേഴ്സ് ചാനലിന്റെ ആയിാരിക്കും. ദൃശ്യഭംഗിയ്ക്ക് ഒപ്പം സംഗീതത്തിനും പ്രാധാന്യം നൽകിയവയായിരുന്നു അവ.

ഫ്ളവേഴ്സിന്റെ എല്ലാ പരിപാടികള്‍ക്കും, പ്രൊമോ വീഡിയോകള്‍ക്കും സംഗീത സംവിധാനം നിര്‍വഹിക്കാനായി. അതില്‍ ഞനും എന്റെ സംഗീതവും പങ്കാളികളായ പ്രൊമോ വീഡിയോകള്‍ക്കാണ് ഫ്ളവേഴ്സ് ചാനലിന് പ്രൊ മാക്സ് പുരസ്കാരം ലഭിച്ചത്.

സിനിമയിലേക്ക്

സിനിമയിലേക്ക് എത്തുന്നത് ഒടിയനിലൂടെയാണ്. ടീസറുകളിലൂടെയായിരുന്നു അത്.  ഒടിയന്റെ വരവ് അറിയിച്ച് ഇറങ്ങിയ രണ്ട് ടീസറുകളുടേയും സംഗീതം ഒരുക്കിയത് ഞാനാണ്.

എംഎ നിഷാദ് സംവിധാനം ചെയ്ത  കിണര്‍ എന്ന ചിത്രത്തിന്റേയും ടീസര്‍ ഒരുക്കിയത് ഞാനാണ്.

നിത്യ ഹരിതനായകൻ

ടീസറുകളിൽ നിന്ന് സിനിമയിലേക്ക് എത്തുമ്പോള്‍  ആദ്യ സിനിമ നിത്യഹരിത നായകനാണ്. എആര്‍ ബിനുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


നിത്യ ഹരിതനായകനില്‍ ഗാനങ്ങള്‍ക്ക് പുറമെ പശ്ചാത്തല സംഗീതവും ഞാനാണ് ഒരുക്കുന്നത്. ചിത്രത്തില്‍ അഞ്ച് ഗാനങ്ങളുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ഇരുവരേയും കൊണ്ട് ചിത്രത്തില്‍ രണ്ട് ഗാനങ്ങള്‍ പാടിച്ചിട്ടുണ്ട്.

ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത വളരെ നാളുകള്‍ക്ക് ശേഷം എംജി ശ്രീകുമാര്‍ സാറും സുജാത ചേച്ചിയും ഒരുമിച്ച് ഒരു ഗാനം പാടുന്നുണ്ടെന്നുള്ളതാണ്. അന്ന് റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ ഞങ്ങളുടെ ജഡ്ജായിരുന്നു എംജീ ശ്രീകുമാർ.

ജ്യോത്സന, മക്ബൂല്‍ മന്‍സൂര്‍, നിരഞ്ജ് സുരേഷ്, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.  ചിത്രത്തിലെ ആദ്യ ഗാനം കനക മുല്ല എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. മുഹമ്മദ് മഖ്ബൂല്‍ സല്‍മാനും, ജ്യോത്സ്നയും ചേര്‍ന്ന് പാടിയ ഗാനമാണിത്.

ജോസഫ്

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോജു ജോർജ്ജ്  ചിത്രം ജോസഫ് എന്ന ചിത്രമാണ് സിനിമാ രംഗത്ത് എത്തിയശേഷം ചെയ്ത രണ്ടാമത്തെ സിനിമ. ഈ ചിത്രത്തില്‍ ജോജു ചേട്ടനെ കൊണ്ടും ഒരു ഗാനം പാടിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍  മൂന്ന് ഗാനങ്ങളും പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. വിജയ് യേശുദാസിന് പുറമെ കാര്‍ത്തിക്, ബെനഡിക്റ്റ് ഷൈന്‍ എന്നിവരാണ് മറ്റ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

ഓര്‍മ്മയില്‍ ഒരു ശിശിരം
മാക്റോ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. സൈറാ ബാനു, സൺ‌ഡേ ഹോളിഡേ, ബി ടെക്  എന്നീ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന നാലാമത്തെ  ചിത്രമാണിത്.  പ്രണയചിത്രമാണിത്. അത് കൊണ്ട് തന്നെ സംഗീതത്തിന് വളരെ പ്രാധാന്യം ഉള്ള ചിത്രമാണിത്. ഈ ചിത്രത്തിലും ഗാനങ്ങൾക്ക് പുറമെ പശ്ചാത്തല സംഗീതം ഒരുക്കുന്നുണ്ട്. വിജയ് യേശുദാസ്, ഹരിചരണ്‍, ബെന്നി ദയാല്‍, മെറിന്‍ ഗ്രിഗറി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

മൂന്ന് സിനിമകളില്‍ നിന്നായി പതിനഞ്ചോളം പാട്ടുകളാണ് അടുത്ത രണ്ട് മാസത്തിനകം പുറത്തെത്തുക. ആകാംക്ഷയുണ്ട്, റിയാലിറ്റി ഷോയുടെ സമയത്താണ് പ്രേക്ഷകരിലേക്ക് ഇറങ്ങി നിന്നത്. ജിഗിളുകളായാലും, മറ്റെല്ലാം നമ്മുടെ സംഗീതം പ്രേക്ഷകർ ഏറ്റെടുക്കുന്നത് നോക്കി നിൽക്കാനേ കഴിയൂ. പത്ത് വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരിലേക്ക് നേരിട്ട് ഇറങ്ങാൻ പോകുന്ന ഒരു ഫീൽ ഉണ്ട് ഇപ്പോൾ. നവംബർ മാസത്തിൽ രണ്ട് ചിത്രങ്ങൾ തീയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ,  എങ്ങനെയാണ് പ്രേക്ഷകർ എന്റെ ഗാനങ്ങളെ സ്വീകരിക്കുക…. അന്ന് റിയാലിറ്റി ഷോ വേദിയിൽ ഓഡീഷന് വന്നപ്പോഴുള്ള ചങ്കിടിപ്പ്  ദാ ഇപ്പൊ വീണ്ടും അനുഭവിക്കുകയാണ്-രഞ്ജിൻ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here