ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈഡോക്കിന് ഇന്ന് തറക്കല്ലിടും
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈഡോക്കിന് കൊച്ചി കപ്പൽ ശാലയിൽ ഇന്ന് തറക്കല്ലിടും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് തറക്കല്ലിടുന്നത്. 1799 കോടി ചെലവിലാണ് ഡ്രൈഡോക്കിന്റെ നിർമാണം.
310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുളള ഡോക്കിൽ ഒരേ സമയം വലിയ കപ്പലുകളും ചെറുയാനങ്ങളും നിർമിക്കാൻ കഴിയും. വിമാനവാഹിനിക്കപ്പലും എൽ.എൻ.ജി കാരിയറുകളും നിർമിക്കാൻ ശേഷിയുള്ളതാണ് നിർദ്ദിഷ്ട ഡ്രൈ ഡോക്.
കപ്പൽ നിർമ്മാണവും അറ്റകുറ്റപണിയും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഡോക്കിന് 600 ടൺ വരെ ഭാരം താങ്ങാനാകും. രാജ്യാന്തര സുരക്ഷ നിലവാരങ്ങൾക്കനുസരിച്ചാകും ഇതിന്റെ നിർമ്മാണം. ജല സംസ്‌കരണ പ്ലാന്റും ഗ്രീൻ ബെൽറ്റും ഡോക്കിലുണ്ടാകും.
പുതിയ ഡ്രൈഡോക്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ കൊച്ചി കപ്പൽശാലയിൽ എൽ.എൻ.ജി വാഹിനികൾ, ഡ്രിൽ ഷിപ്പുകൾ, ജാക്ക് അപ്പ് റിഗ്ഗുകൾ, വലിയ ഡ്രഡ്ജറുകൾ, ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനികൾ, ഉന്നത നിലവാരത്തിലുള്ള ഗവേഷണ കപ്പലുകൾ ഉൾപ്പെടെയുള്ളവ നിർമ്മിക്കാനാകും. തെക്ക് കിഴക്കൻ ഏഷ്യയിലെ എല്ലാ കപ്പൽ അറ്റകുറ്റപണികൾക്കുമുള്ള മാരിടൈം ഹബ്ബായി ഇത് കൊച്ചിയെ മാറ്റും.
മെയ് 2021 ഓടു കൂടി നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കൊച്ചി കപ്പൽശാല ആൻഡമാൻ, നിക്കോബാർ ദ്വീപ് അഡ്മിനിസ്‌ട്രേഷനു വേണ്ടി നിർമ്മിച്ച രണ്ട് 500 സീറ്റർ പാസഞ്ചർ കപ്പലുകളുടെ ഉദ്ഘാടനവും ചടങ്ങിൽ വച്ച് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here