പ്രളയത്തില്‍ താഴ്ന്ന വീട് ഉയര്‍ത്തുന്നു
മഹാപ്രളയത്തില്‍ താഴ്ന്ന് പോയ വീട് ഉയര്‍ത്തുന്നു. മലപ്പുറം പൊന്നേംപാടത്ത് പുന്നത്ത് കാമ്പുറത്ത് മോഹന്‍ദാസിന്റെ ഇരുനില കോണ്‍ക്രീറ്റ് വീടാണ് ഉയര്‍ത്തുന്നത്. വയലിന്റെ കരയിലുള്ള വീടിന്റെ ഒരു വശം താഴ്ന്ന് പോയിരുന്നു. ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ വീടിന്റെ ഒന്നാം നില പൂര്‍ണ്ണമായും മുങ്ങി. വെള്ളം ഇറങ്ങിയപ്പോള്‍ വീട് ചരിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് വീട് ഉയര്‍ത്താന്‍ മോഹന്‍ദാസ് തീരുമാനിച്ചത്.
ഹരിയാനയിലെ ആശിര്‍വാദ് കമ്പനിയാണ് വീട് ഉയര്‍ത്തുന്നത്. 300ജാക്കികളും മരക്കട്ടകളും ഉപയോഗിച്ചാണ് വീട് ഉയര്‍ത്തുന്നത്. ചുവരുകള്‍ക്കോ മേല്‍ക്കൂരകള്‍ക്കോ കേടുപാട് ഉണ്ടാകാത്ത തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. രണ്ട് മാസം കൊണ്ട് വീട് പൂര്‍ണ്ണമായും ഉയര്‍ത്തും. ആശീര്‍വാദ് കമ്പനി ഉടമ നയബ് സിംഗ് പത്ത് വര്‍ഷക്കാലമായി കേരളത്തിലുണ്ട്. നൂറോളം വീടുകള്‍ ഇയാളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഉയര്‍ത്തുന്നുണ്ട്. തിരുവല്ലയില്‍ മാത്രം അമ്പതോളം വീടുകളാണ് ഇത്തരത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്.
അടിത്തറ പൊട്ടിച്ച് ജാക്കി വച്ചശേഷം ജാക്കി അല്‍പാല്‍പമായി പൊക്കും. ഒരടി ഉയര്‍ത്തി കഴിഞ്ഞാല്‍ പുതിയ ബെല്‍റ്റ് വാര്‍ത്ത് അടിത്തറ കെട്ടും. ഉയര്‍ത്തിയ ഒരടി പൊക്കത്തില്‍ കട്ട കെട്ടി ഉറപ്പിച്ച് അതിന് മുകളില്‍ വീണ്ടും ജാക്കി വച്ച് ഉയര്‍ത്തുന്നതാണ് രീതി. പൂര്‍ണ്ണമായും വീട് ഉയര്‍ത്തി കഴിഞ്ഞാല്‍ ഫ്ലോറിംഗ് ചെയ്യണം. ഉണ്ടായിരുന്ന വീട് പൊളിച്ച് കളഞ്ഞ് ഒരു പുതിയ വീട് ഉണ്ടാക്കുന്നതിനെ അപേക്ഷിച്ച് ചിലവ് കുറഞ്ഞ രീതിയാണിത്.
Flood,house lifting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here