ഡിസി ബുക്ക്സില്‍ പുസ്തകങ്ങള്‍ക്ക് വിലക്കെന്ന പ്രചാരണങ്ങള്‍ വ്യാജം
ഡിസിബുക്സിന്‍റെ പുസ്തക മേളയില്‍ ചില പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചാരണങ്ങള്‍ വ്യാജം. പാറമേക്കാവ് അഗ്രശാലയില്‍ വര്‍ഷങ്ങള്‍ തോറും നടന്ന് വരുന്ന ഡിസി ബുക്ക്‌സിന്റെ പുസ്തകമേളയില്‍ ചില പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ സർഗാത്മക രചനകളും പുസ്തകമേളയിൽ വായനക്കാർക്ക് ലഭ്യമാണ്. ചില പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്നുള്ളത് വ്യാജ പ്രചരണം മാത്രമാണെന്നും ഡിസി ബുക്സ് അധികൃതര്‍ വ്യക്തമാക്കി. മീശ നോവലിന്‍റെ പേരില്‍ വീണ്ടും വിവാദവുമായെത്തിയ സംഘപരിവാര്‍, മേള നടത്തുന്നതിനെ എതിര്‍ക്കുകയും മേളയ്ക്ക് മുന്നില്‍ ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എല്ലാ ആശയ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന പുസ്തകമേളയാണ് ഡി സി ബുക്സ് പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാത്തരം പുസ്തകങ്ങളും ഇവിടെ ലഭ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില തല്പരകക്ഷികൾ പുസ്തകമേളയ്ക്ക് ആദ്യം മുതൽ തന്നെ തടസം സൃഷ്ടിച്ചതിനാൽ മുഴുവൻ പുസ്തകങ്ങളും എത്തിക്കാൻ പ്രയാസം നേരിട്ടിരുന്നു. അച്ചടിയിലുള്ള എല്ലാ പുസ്തകങ്ങളും വരും ദിനങ്ങളിൽ മേളയിൽ ലഭ്യമായിരിക്കും. കോടതി താത്കാലികമായി വിൽപന തടഞ്ഞ പുസ്തകങ്ങൾ മാത്രമാണ് പുസ്തകമേളയിൽ ലഭ്യമല്ലാത്തത്. ഡി സി ബുക്സിന്റെ മറ്റൊരു ശാഖയിലും ഈ പുസ്തകങ്ങൾ ലഭ്യമല്ല. അതിനാൽത്തന്നെ യാതൊരു പുസ്തകത്തിനും മേളയിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. സ്വതന്ത്രചിന്തയ്ക്കും ആവിഷ്കാരത്തിനും വേണ്ടിയാണ് ഡി സി ബുക്സ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. അത് തുടരാൻ ഡി സി ബുക്സ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡിസി ബുക്ക്‌സിന്റെ പുസ്തകവുമായി എത്തിയ വണ്ടി വെള്ളിയാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ദേവസ്വം അധികൃതരും ഡിസി ബുക്സ് പ്രതിനിധികളും പ്രതിഷേധക്കാരുമായി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചക്ക് അവര്‍ തയ്യാറായില്ല. പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാര്‍, ദേവസ്വം അധികൃതര്‍, ഡിസി ബുക്‌സ് പ്രതിനിധികള്‍ എന്നിവരുമായി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചക്ക് പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഹാളിന് മുന്നില്‍ ഇവിടെ ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ മേള നടത്താമെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ അതിന് അധികൃതര്‍ തയ്യാറായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here