‘ശബരിമലക്കേസില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി’; തന്ത്രിക്കെതിരെ ആചാരസംരക്ഷണ ഫോറം അഭിഭാഷകന്‍
ആര്‍.രാധാക്യഷ്ണന്‍, ഡല്‍ഹി.
ശബരിമല തന്ത്രിക്കെതിരെ ആചാര സംരക്ഷണ ഫോറം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ തന്ത്രി സുപ്രീം കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി എന്നാണ് അരോപണം. ആര്‍ത്തവം അശുദ്ധമാണെന്ന് തന്ത്രസമുച്ചയത്തില്‍ പറഞ്ഞിട്ടില്ല. തന്ത്രി വരുത്തിയ വീഴ്ചകളാണ് കേസ് തോല്‍ക്കാന്‍ കാരണമെന്ന് ആചാര സംരക്ഷണ ഫോറത്തെ സുപ്രീം കോടതിയില്‍ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ അഡ്വ വി.കെ ബിജു 24 ന്യൂസിനോട് പറഞ്ഞു.
സുപ്രീം കോടതിയില്‍ താന്ത്രികാവകാശ സ്ഥാനികര്‍ക്ക് വേണ്ടി സത്യവാങ്മൂലം നല്‍കിയത് കണ്ഠരര് രാജീവരാണ്. ആര്‍ത്തവം അശുദ്ധമാണെന്നും ആരാധനാലയങ്ങളില്‍ ആര്‍ത്തവകാലത്ത സ്ത്രീകള്‍ക്ക് വിലക്ക് ഉണ്ടെന്നുമായിരുന്നു തന്ത്രിയുടെ പ്രധാനവാദം. സത്യവാങ്മൂലത്തിലെ പേജ് എട്ടില്‍ താന്ത്രിക സമുച്ചയത്തെ ഇതിനായി തന്ത്രി ഉദ്ധരിയ്ക്കുന്നു. ആര്‍ത്തവം അശുദ്ധമാണെന്നും വ്രതം നോക്കേണ്ട 41 ദിവസത്തിനിടയില്‍ അത് സംഭവിയ്ക്കും എന്നും ആണ് തന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ താന്ത്രിക സമുച്ചയത്തില്‍ ഒരിടത്തും ആര്‍ത്തവം അശുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ആചാര സംരക്ഷണ ഫോറം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ തന്ത്രി സുപ്രീം കോടതിയില്‍ അറിയിക്കേണ്ട കാര്യങ്ങള്‍ പറയാതെ കള്ളം വിളമ്പാന്‍ വ്യഗ്രത കാട്ടിയതാണ് കേസ് തോല്‍ക്കാന്‍ കാരണം എന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. അഡ്വ വി.കെ ബിജു ആണ് സുപ്രിം കോടതിയില്‍ ആചാര സംരക്ഷണ ഫോറത്തെ പ്രതിനിധികരിയ്ക്കുന്നത്.
ആര്‍ത്തവം തന്ത്രസമുച്ചയത്തില്‍ ഒരിടത്തും അശുദ്ധിയാണെന്ന് പറയുന്നില്ല. ഇങ്ങനെ തന്ത്രി തെറ്റായി പ്രസ്താവിച്ചപ്പോള്‍ കേസിന്റെ ദ്യഷ്ടികേന്ദ്രം തന്നെ മാറുകയാണ് ഉണ്ടായത്. ഇതുവഴി നൈഷ്ഠിക ബ്രഹ്മചര്യത്തെ ക്യത്യമായി വ്യാഖ്യാനിയ്ക്കാനും തന്ത്രി പരാജയപ്പെട്ടു. അയ്യപ്പ വിഗ്രഹത്തിന്റെ അവകാശങ്ങളാണ് ഇതുവഴി സുപ്രീം കോടതിയുടെ മുന്നില്‍ എത്താതെ പോയതെന്നും സത്യവാങ്മൂലത്തില്‍ ആചാര സംരക്ഷണ ഫോറം പറയുന്നു. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലേയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അല്ല തന്ത്രികുടുംബമാണ് ഭക്തരെ നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here