നിപ ബാധയുടെ സമയത്ത് സേവനം ചെയ്ത ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കി
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരുടെ കാലാവധി നീട്ടി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള മാനേജുമെന്റിന്റെ തീരുമാനം റദ്ദാക്കി. പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കലാവധി നീട്ടിയ കാര്യം ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചത്. അടുത്തമാസം 31വരെയാണ് നീട്ടിയത്.
എന്നാല്‍, ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിപ വാര്‍ഡില്‍ ജോലിചെയ്ത 42 കരാര്‍ ജീവനക്കാരെയും പിരിച്ചുവിടാനുള്ള തീരുമാനമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാങ്കേതിക തടസ്സമുണ്ട്. ഇവര്‍ക്ക് ഇനിയുള്ള കരാര്‍ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പായില്ലെങ്കിലും കരാര്‍ കാലാവധി നീട്ടാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും തീരുമാനിച്ചു. ഡിസംബര്‍ മുപ്പത്തിയൊന്നിന് ശേഷം തുടര്‍കരാര്‍സംബന്ധിച്ച് ആലോചിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here